തിരികെ സ്കൂളിലേക്ക് ക്യാമ്പയിൻ കുടുബശ്രീ സംഘടന സംവിധാനത്തിന് കൂടുതൽ ഉർജ്ജം പകരുമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. നടത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഉദ്ഘാടനം കൊഴുക്കുള്ളി സ്വരാജ് യു പി സ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ നടത്തറ, പുത്തൂർ, പാണഞ്ചേരി മേഖലകളിലെ സിഡിഎസ്സുകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കും.

കേരളത്തിന് മാതൃകയാണ് നടത്തറയിലെ കുടുംബശ്രീ പ്രസ്ഥാനം. കുടുംബശ്രീയെ പഠന വിഷയം ആക്കുന്നവർ തേടിയെത്തുന്ന ഇടം കൂടിയാണ് നടത്തറയെന്നും മന്ത്രി കുട്ടിച്ചേർത്തു. കുടുംബശ്രീ അംഗങ്ങളെ റവന്യൂ സർവ്വേയിൽ ഭാഗഭാക്കാക്കാൻ ലക്ഷ്യമിടുന്നതായും ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി സൂചിപ്പിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ക്യാമ്പയിനിൽ 620 കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. 12 ഡിവിഷനുകളിലായി കൂടുംബശ്രീ സംഘടന, അയൽക്കൂട്ടം സ്പന്ദനം കണക്കിലാണ്, ഉപജീവനം, കുടുംബ ഭദ്രത, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ 5 വിഷയങ്ങളിൽ ക്ലാസ്സെടുത്തു.

ഡിസംബര്‍ 10 വരെയാണ് ക്യാമ്പയില്‍ നടക്കുക. അഞ്ചു വിഷയങ്ങളാണ് പഠനത്തിനായി ഉൾപ്പെടുത്തിയിരിക്കുന്നത്. നടത്തറ ഗ്രാമപഞ്ചായത്തിലെ 318 കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായി 4812 അംഗങ്ങൾ ക്യാമ്പിന്റെ ഭാഗമാകും. ക്യാമ്പയിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഷീ ഓട്ടോയിൽ വിളംബര യാത്രയും സംഘടിപ്പിച്ചിരുന്നു.

നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസി. പി ആർ രജിത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അഭിലാഷ്, ജില്ലാ മിഷൻ സ്റ്റാഫ് രഞ്ജിത്ത്, സി ഡി എസ് വൈസ് ചെയർപേഴ്സൺ ശാലിനി സുനിൽകുമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.