പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനുള്ള കുത്തിവെപ്പ് എടുക്കുന്നതിന് പറമ്പിക്കുളം, മുതലമട എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലുള്ള ആദിവാസി കോളനികളിലെ ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് വാക്സിനേഷന്‍ സെന്ററുകളില്‍ എത്താനുള്ള ഗതാഗത സൗകര്യം ഒരുക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദേശിച്ചു.  ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.

ജില്ലയില്‍ ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരെയാണ് മൂന്നാം ഘട്ടം നടക്കുന്നത്. നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം നടക്കുന്ന അട്ടപ്പാടി, കൊല്ലങ്കോട് ബ്ലോക്കുകളില്‍ വാക്സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും എത്തിക്കുന്നതിന് കുടുംബശ്രീ, വനം വകുപ്പ്, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ സഹകരണം ഉറപ്പാക്കണം.
ജില്ലയില്‍ അങ്കണവാടികള്‍, പി.എച്ച്.സികള്‍ കേന്ദ്രീകരിച്ച് ചെറിയ ചാലഞ്ചുകള്‍ നല്‍കി ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കണം. വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവര്‍ക്ക് കൃത്യമായി ബോധവത്ക്കരണം നല്‍കണം. ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പുകളില്‍ പിന്നില്‍ നില്‍ക്കുന്ന (ഹൈറിസ്‌ക്) ബ്ലോക്കുകളായ ചളവറ, അലനല്ലൂര്‍, കൊപ്പം എന്നിവിടങ്ങളില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം.

കുത്തിവെപ്പെടുക്കുന്ന ഗര്‍ഭിണികളുടെയും കുട്ടികളുടെയും വിവരങ്ങള്‍ യുവിന്‍ എന്ന പോര്‍ട്ടലില്‍ എന്റര്‍ ചെയ്യണം. ഇതുവഴി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അതിഥി തൊഴിലാളികളുടെ മക്കള്‍ക്കും ഗര്‍ഭിണികള്‍ക്കും കുത്തിവെപ്പ് നല്‍കുന്നതിന് തൊഴില്‍ വകുപ്പ് ആവശ്യമായ സൗകര്യങ്ങള്‍ സജ്ജീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മിഷന്‍ ഇന്ദ്രധനുഷിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി. യോഗത്തില്‍ ഡി.എം.ഒ ഡോ. കെ.പി റീത്ത, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആര്‍. ശബരീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

മിഷന്‍ ഇന്ദ്രധനുഷ് 5.0 മൂന്നാം ഘട്ടം ഒമ്പത് മുതല്‍ 14 വരെ

പ്രതിരോധ കുത്തിവെപ്പെുകള്‍ എടുക്കാത്തതും ഭാഗികമായി ലഭിച്ചതുമായ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ്-5.0 ജില്ലയില്‍ ഒക്ടോബര്‍ ഒന്‍പത് മുതല്‍ 14 വരെ നടക്കും. ജില്ലയില്‍ ഡിഫ്ത്തീരിയ (തൊണ്ടമുള്ള്) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുത്തിവെപ്പ് എടുത്തില്ലെങ്കില്‍ കൂടുതല്‍ കുട്ടികളിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മിഷന്‍ ഇന്ദ്രധനുഷിന്റെ ആദ്യഘട്ടത്തല്‍ 1738 ഗര്‍ഭിണികള്‍ക്കും 0-1 വയസ് വരെയുള്ള 4427 കുട്ടികള്‍ക്കും 1-2 വയസ് വരെയുള്ള 2348 കുട്ടികള്‍ക്കും 2-5 വയസ് വരെയുള്ള 3224 കുട്ടികള്‍ക്കുമാണ് കുത്തിവെപ്പ് നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 9500 കുട്ടികള്‍ക്കും 1263 ഗര്‍ഭിണികള്‍ക്കും കുത്തിവെപ്പ് നല്‍കി.

പ്രതിരോധിക്കാന്‍ കഴിയുന്ന രോഗങ്ങളില്‍നിന്ന് മുഴുവന്‍ കുട്ടികളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എന്തെങ്കിലും കാരണങ്ങളാല്‍ നേരത്തെ വാക്‌സിന്‍ എടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് മിഷന്‍ ഇന്ദ്രധനുഷിലൂടെ സാധിക്കും. വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.