കുടുംബശ്രീ സംഘടനാശാക്തീകരണ പരിപാടിയായ ‘തിരികെ സ്‌കൂളിൽ’ കാമ്പയിന്റെ ഭാഗമായി ഇന്ന് (ഒക്ടോബർ 8) സ്‌കൂളിലെത്തുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരതാ ബോധവത്കരണവുമായി ബാലസഭാംഗങ്ങളും രംഗത്ത്. കേരളത്തെ  രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കാൻ ലക്ഷ്യമിട്ട സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഡിജി കേരളം പദ്ധതിയുടെ ഭാഗമായാണ് ബാലസഭാംഗങ്ങൾ ഇന്ന് (ഒക്ടോബർ 8) സംസ്ഥാനത്തുടനീളം വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

              ‘തിരികെ സ്‌കൂളിൽ’ കാമ്പയിന്റെ ഭാഗമായി അയൽക്കൂട്ട അംഗങ്ങൾക്കായി ക്ലാസ്സുകൾ നടത്തുന്ന സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക ബോധവത്കരണ പരിപാടികളാണ് ഇതിൽ പ്രധാനം. തിരികെ സ്‌കൂളിൽ കാമ്പയിന്റെ ഭാഗമായി ലക്ഷക്കണക്കിന് അയൽക്കൂട്ട അംഗങ്ങളാണ് സംസ്ഥാനത്തെ രണ്ടായിരത്തോളം സ്‌കൂളുകളിലായി എത്തുന്നത്.

              ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിനുള്ളിൽ വരുന്ന 21 അവധി ദിവസങ്ങളിലായി 46 ലക്ഷം കുടുംബശ്രീ അംഗങ്ങളും ഒരുമിച്ചു ചേർന്നു കൊണ്ടുള്ള ബൃഹത്ത് കാമ്പയിനാണ് അയൽക്കൂട്ടാംഗങ്ങളുടെ ശാക്തീകരണത്തിനായി നടന്നു വരുന്നത്.  ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ മാത്രം ലക്ഷക്കണക്കിന് കുടുംബശ്രീ അംഗങ്ങളാണ് കാമ്പയിന്റെ ഭാഗമായത്. ഇവരെ ലക്ഷ്യമിട്ട് സംഘടിപ്പിച്ചിരിക്കുന്ന ബാലസഭാംഗങ്ങളുടെ കാമ്പയിൻ ഡിജിറ്റൽ സാക്ഷരതയെ കുറിച്ചുള്ള അവബോധത്തിന് മികച്ച വേദിയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ കൂട്ടായ്മയായ ബാലസഭയിൽ സംസ്ഥാനത്ത് 31,612 യൂനിറ്റുകളിലായി 4,59,151 അംഗങ്ങളുണ്ട്. സംസ്ഥാനത്തെ മുഴുവൻ ബാലസഭകളും നാളത്തെ പരിപാടിയിൽ പങ്കുചേരും. ഇതിന് പുറമെ കുടുംബശ്രീ എ.ഡി.എസ് (ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റി) അംഗത്തിന്റെ നേതൃത്വത്തിൽ വാർഡ്തലത്തിൽ ബാലസഭാംഗങ്ങൾ ഗൃഹസന്ദർശനം, ലഘുലേഖ വിതരണം തുടങ്ങിയവയും നടത്തും.

              സമൂഹത്തിലെ എല്ലാ തുറയിലുമുള്ള ജനങ്ങൾക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കി ഡിജിറ്റൽ വേർതിരിവില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനാണ് ഡിജി കേരളം കാമ്പയിൻ ലക്ഷ്യമിടുന്നത്. വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങൾ എല്ലാവരിലേക്കും ഫലപ്രദമായി വ്യാപിപ്പിച്ച് അവരുടെ ശാക്തീകരണം ഉറപ്പാക്കാനും സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ അർഹരായവരിൽ എത്തിക്കാനും വികസന പദ്ധതികളിൽ പങ്കാളികളാക്കാനും പദ്ധതി വിഭാവന ചെയ്യുന്നു. ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത നേടാൻ എല്ലാ കുടുംബശ്രീ അംഗങ്ങളെയും ബോധവത്ക്കരിക്കാനുള്ള വിപുലമായ പ്രവർത്തങ്ങളുടെ ആദ്യപടിയാണ് ബാലസഭാംഗങ്ങളുടെ കാമ്പയിൻ.