ജനബാഹുല്യം കണക്കിലെടുത്ത് പരുമല പെരുനാളിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പരുമല പെരുന്നാളിന് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് പരുമല പള്ളി സെമിനാരി ഹാളില്‍ ചേര്‍ന്ന  ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശാനുസരണമാണ് ആലോചനായോഗം ചേര്‍ന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച രീതിയിലുളള സേവനവും ക്രമീകരണങ്ങളും ഉറപ്പാക്കണം. ക്ലോറിനേഷന്‍, ഫോഗിംഗ്  പോലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം.

പെരുന്നാള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഭക്ഷ്യവകുപ്പിന്റെ പരിശോധനകള്‍ കര്‍ശനമാക്കണം. ഭക്ഷ്യവിഷബാധ ഉണ്ടാകാന്‍ പാടില്ല. പരുമലയിലും പരിസര പ്രദേശങ്ങളിലും ഭക്ഷണസാധനങ്ങളുടെ ഗുണമേ• പരിശോധിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കണം. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഒരു രഹസ്യ സ്‌ക്വാഡ് ഭക്ഷ്യസാധനങ്ങളുടെ ഗുണമേ•ാ പരിശോധനയ്ക്കായിയുണ്ടാകും. പൊതുമരാമത്ത് വകുപ്പ് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് റോഡിന്റെ വശങ്ങളിലുള്ള കാട് വെട്ടി വൃത്തിയാക്കണമെന്നും മേജര്‍ ഇറിഗേഷന്റെ നേതൃത്വത്തില്‍ പുഴകളുടെ വശങ്ങളില്‍ അപകടസാധ്യതാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താന്‍ പാടില്ലെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിച്ച് നിര്‍മാര്‍ജ്ജനം ചെയ്യണം. ശുചിത്വമിഷന്റെ സഹകരണത്തോടെ പ്രത്യേക പ്ലാന്‍ തയ്യാറാക്കണം. മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, കൊട്ടാരക്കര, പത്തനംതിട്ട, മല്ലപ്പള്ളി, അടൂര്‍ ഡിപ്പോകളില്‍ നിന്ന് പരുമലയിലേക്കും തിരിച്ചുമുള്ള സര്‍വീസ് വിപുലപ്പെടുത്തണം. ഷെഡ്യൂളുകള്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പ്രവര്‍ത്തിക്കണം. വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തി സ്ഥാപിക്കുന്നത് പ്രധാനപ്പെട്ടതാണെന്നും കുടിവെള്ളസൗകര്യം പഞ്ചായത്തിന്റെ സഹകരണത്തോടെ ഉറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ ഒ പ്ലാന്റ് ജല അതോറിറ്റി സ്ഥാപിക്കണമെന്ന് അഡ്വ. മാത്യു.ടി.തോമസ് എം.എല്‍.എ നിര്‍ദേശിച്ചു.  പാലങ്ങളിലെ കാടുകള്‍ തെളിക്കണമെന്നും എംഎല്‍എ പറഞ്ഞു.

ഒക്ടോബര്‍ 26 ന് പരുമല തീര്‍ത്ഥാടന വാരത്തിന് തുടക്കമാകും. നവംബര്‍ രണ്ടിന് പെരുനാള്‍ സമാപിക്കും. ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ കെ.വി പോള്‍ റമ്പാന്‍, വൈദിക ട്രസ്റ്റി ഫാ.തോമസ് വര്‍ഗീസ് അമൈല്‍, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ വകുപ്പ് മേധാവികള്‍, വിവിധ ജില്ലാതല ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.