ജല അഥോറിറ്റിയുടെ നിർമാണ പ്രവർത്തനത്തിൽ ഉൾപ്പെട്ട റോഡുകളുടെ പുനർനിർമ്മാണത്തിനുള്ള തുക വെച്ചൂച്ചിറ പഞ്ചായത്തിന് അനുവദിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതി നിർമാണോദ്‌ഘാടനം കൂത്താട്ടുകുളത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. വെച്ചൂച്ചിറ പഞ്ചായത്തിലെ ജലവിതരണത്തിലെ പോരായ്മകൾ പരിഹരിച്ചു കുടിവെള്ളം നൽകുന്നതിനുള്ള നടപടി സ്വീകരിക്കും.

എല്ലാ വീട്ടിലും ശുദ്ധജലം ലഭിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഗ്രാമപഞ്ചായത്തിൽ സാധിക്കും. ഭൂഗർഭ ജലത്തിൽ ആരോഗ്യത്തിനു ദോഷകരമായി ബാധിക്കുന്ന മാലിന്യം  വർധിക്കുന്ന സാഹചര്യത്തിൽ ശുദ്ധമായ ജലം ലഭിക്കുക എന്നത് പ്രധാനപ്പെട്ട ആവശ്യം ആണ്. ഇതിനു പരിഹാരമായി ട്രീറ്റ് ചെയ്ത ജലം  ജല അതോറിറ്റി മുഖേന നൽകുന്നതിനുള്ള വലിയ പദ്ധതിയാണ് നടക്കുന്നത്. ജല ദൗർലഭ്യത കൂടുന്ന ആ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ കൂടെ സഹകരണം ഉറപ്പാക്കുന്ന ജലജീവൻ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. എംഎൽഎ യുടെ പ്രവർത്തനഫലമായി പദ്ധതി ആവിഷ്‌ക്കാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഏറ്റവും കൂടുതൽ തുക ലഭിക്കുന്നതിന് റാന്നി മണ്ഡലതിനു സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

വെച്ചൂച്ചിറയിൽ മുടങ്ങി കിടക്കുന്ന കുടിവെള്ള പദ്ധതികൾ റീറെണ്ടർ ചെയ്ത് മുഴുവൻ കുടുംബങ്ങൾക്കും ജലം നൽകാനാകും എന്നു അഡ്വ പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു. ചിരകാല ആവശ്യത്തിന്റെ പരിസമാപ്തിയാണ് ജലജീവൻ പദ്ധതി നടത്തിപ്പിലൂടെ സാധ്യമാകുന്നത്. വലിയ പരിശ്രമം പദ്ധതി നടത്തിപ്പിനായി നടന്നു. വികസനപ്രവർത്തനങ്ങളിൽ ഒരുമിച്ചു നിന്ന് പ്രവർത്തിക്കുന്ന പഞ്ചായത്താണ് വെച്ചൂച്ചിറയെന്നും എംഎൽഎ പറഞ്ഞു.

ജല്‍ ജീവന്‍ മിഷനിലൂടെ 58.89 കോടി രൂപ ചെലവഴിച്ചാണ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ 4586 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ് റ്റി കെ ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്,ജല അതോറിറ്റി അംഗം ഉഷാലയം ശിവരാജൻ,   ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.