2023ലെ ശിശുദിനം ചരിത്രത്തിൽ പ്രത്യേകമായി രേഖപ്പെടുത്തപ്പെടുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ആലുവ കേസിൽ പരമാവധി ശിക്ഷയാണ് കോടതി പ്രതിക്കു വിധിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളിലാണ് ഈ വിധി. പോലീസ്, പ്രോസിക്യൂഷൻ, പോക്സോ കോടതി തുടങ്ങിയ എല്ലാവർക്കും പ്രത്യേക നന്ദിയും ആദരവും അറിയിക്കുന്നു. ഈ വിധി എല്ലാവർക്കുമുള്ള സന്ദേശം കൂടിയാണ്.

കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷ ഉറപ്പാക്കേണ്ടതിനും പൊതുസമൂഹത്തിന് പങ്കുണ്ട്. ഇനി ഇത്തരത്തിൽ ഉണ്ടാവാൻ പാടില്ല എന്ന് കണ്ടാണ് പരമാവധി ശിക്ഷ കോടതി വിധിച്ചതെന്നും മന്ത്രി പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംസ്ഥാന ശിശുദിനാഘോഷ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഓരോ കുഞ്ഞിന്റേയും കഴിവ് വ്യത്യസ്തമാണ്. അത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. രാഷ്ട്രത്തിന്റെ ഭാവി കുഞ്ഞുങ്ങളിൽ സുരക്ഷിതമാണ്. കുഞ്ഞുങ്ങളുടെ സംരക്ഷണം പ്രധാനമാണ്. സംസ്ഥാന വനിത ശിശുവികസന വകുപ്പ് കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ ഒട്ടേറെ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കാവൽ പ്ലസ്, ശരണബാല്യം എന്നിവ അവയിൽ ചിലത് മാത്രം. ആത്മവിശ്വാസത്തോടെ വളരാൻ കുട്ടികൾക്ക് സാധിക്കണം. അതിന് പൊതു സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. എല്ലാ പ്രിയപ്പെട്ട മക്കൾക്കും ശിശുദിനാശംസകൾ നേരുന്നതായും മന്ത്രി പറഞ്ഞു.

കുട്ടികളുടെ പ്രസിഡന്റ് മിത്ര കീനാത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികളുടെ പ്രധാനമന്ത്രി ആത്മിക വി.എസ്. ഉദ്ഘാടന പ്രസംഗം നടത്തി. സ്പീക്കർ നന്മ എസ്. മുഖ്യ പ്രഭാഷണം നടത്തി. റബേക്ക മറിയം ചാക്കോ സ്വാഗതം ആശംസിച്ചു.

സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി, വി. ജോയ് എംഎൽഎ, വി.കെ. പ്രശാന്ത് എംഎൽഎ, കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ പങ്കെടുത്തു.