ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സ്‌കാനിംഗും ഡാറ്റാ എന്‍ട്രിയും അതിവേഗം

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ പരിശോധനയും സ്‌കാനിംഗും ഡാറ്റാ എന്‍ട്രിയും പുരോഗമിക്കുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേംബറില്‍ പ്രത്യേകം സജ്ജീകരിച്ച സംവിധാനങ്ങളിലൂടെ 64 റവന്യൂ ജീവനക്കാര്‍ പരാതികളിന്‍മേലുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ലഭിച്ച 1908 പരാതികളില്‍ 1874 പരാതികള്‍ സ്‌കാന്‍ ചെയ്ത് പ്രത്യേകം പോര്‍ട്ടലിലേക്കുള്ള ഇവയുടെ ഡാറ്റാ എന്‍ട്രി നാല് ദിവസത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കി. 34 പരാതികള്‍ അപൂര്‍ണമായതിനാല്‍ ഇവ വീണ്ടും താലൂക്ക് ഓഫീസിലേക്ക് കൈമാറും. വില്ലേജ് ഓഫീസുകളില്‍ നിന്ന് പരാതിക്കാരുടെ വിവരം ശേഖരിച്ച് വീണ്ടും അപേക്ഷ അയക്കാന്‍ ആവശ്യപ്പെടും. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്ന് ലഭിച്ച 3451 പരാതികളുടെ സ്‌കാനിംഗ് ബുധനാഴ്ച പൂര്‍ത്തിയാക്കി ഇവയുടെ ഡാറ്റാ എന്‍ട്രി പുരോഗമിക്കുകയാണ്. ഉദുമ നിയോജക മണ്ഡലത്തില്‍ നിന്ന് ലഭിച്ച 3733 പരാതികളുടെ സ്‌കാനിംഗ് ആരംഭിച്ചു.

തൊഴില്‍ സമയം കഴിഞ്ഞും സജീവമായി ജീവനക്കാര്‍

നവകേരള സദസ്സില്‍ ലഭിച്ച പരാതികളുടെ സ്‌കാനിംഗും ഡാറ്റാ എന്‍ട്രിയും പൂര്‍ത്തിയാക്കാന്‍ രാത്രിയിലും സജീവമായി ജീവനക്കാര്‍. രാവിലെ പത്തിന് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രാത്രി എട്ട് വരെ തുടര്‍ന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേംബറില്‍ സജ്ജീകരിച്ച കംപ്യൂട്ടറുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും സഹായത്തോടെയാണ് ജീവനക്കാര്‍ സ്‌കാനിംഗും ഡാറ്റാ എന്‍ട്രിയും നടത്തിവരുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും ലഭിച്ച പരാതികളുടെയും സ്‌കാനിംഗും തുടര്‍ന്ന് ഡാറ്റാ എന്‍ട്രിയും അതിവേഗം പൂര്‍ത്തിയാക്കി തുടര്‍നടപടികളിലേക്ക് കടക്കുകയാണ് ലക്ഷ്യം.