• 18823 പരാതികള്‍
  • പരാതികള്‍ക്ക് അതിവേഗ പരിഹാരം
  •  പരാതികളും അപേക്ഷകളും അപ് ലോഡ് ചെയ്തു തുടങ്ങി
  • മാതൃകയായി ഹരിതചട്ടം

ജില്ലയില്‍ മൂന്ന് നിയോജക മണ്ഡലങ്ങളിലായി നടന്ന നവകേരള സദസ്സില്‍ വിപുലമായ പങ്കാളിത്തം. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളിലായി അരലക്ഷത്തോളം ആളുകളാണ് നവകേരള സദസ്സിലെത്തിയത്. പ്രതികൂലമായ കാലാവസ്ഥയെയും വകവെക്കാതെയാണ് ജനങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിന്റെ ഭാഗമായത്. അയ്യായിരം മുതല്‍ ഏഴായിരം വരെ പേര്‍ക്കിരിക്കാന്‍ കഴിയുന്ന സദസ്സാണ് പ്രത്യേക പന്തലുകളില്‍ സജ്ജീകരിച്ചിരുന്നത്. ഇതിനെയെല്ലാം മറികടന്ന് പൊതുജനങ്ങള്‍ എത്തിയതോടെ മൈതാനങ്ങളെല്ലാം ജനനിബിഢമായി മാറി. ഓരോ മണ്ഡലങ്ങള്‍ക്ക് കീഴിലുള്ള തദ്ദേശസ്ഥാപന പരിധിയില്‍ നിന്നും പ്രത്യേകം വാഹനങ്ങള്‍ സജ്ജീകരിച്ചും പരിപാടി നടക്കുന്നതിന്റെ മണിക്കൂറകള്‍ക്ക് മുമ്പേ ആളുകളെത്തിയിരുന്നു.

തോട്ടം, കാർഷിക തൊഴില്‍ മേഖലകള്‍ തുടങ്ങി സമൂഹത്തിന്റെ നാനാമേഖലകളില്‍ നിന്നുമുള്ള ജനപങ്കാളിത്തം നവകേരള സദസ്സിനെ ശ്രദ്ധേയമാക്കി. നവകേരള സദസ്സിന്റെ മുന്നോടിയായി കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാതയോഗവും ക്ഷണിക്കപ്പെട്ട അതിഥികളാല്‍ സമ്പന്നമായിരുന്നു. ഇരുന്നൂറോളം പേരെയാണ് നവകേരള സദസ്സ് പ്രഭാതയോഗത്തിലേക്ക് പ്രത്യേകമായി ക്ഷണിച്ചത്. പതിമൂന്നുപേര്‍ മുഖ്യമന്ത്രിയുമായുളള നേരിട്ടുള്ള സംവാദത്തില്‍ പങ്കാളികളായി. വിവിധ വിഷയങ്ങളില്‍ പങ്കുവെച്ച അഭിപ്രായങ്ങളും ക്ഷണിതാക്കളില്‍ നിന്നും എഴുതി വാങ്ങിയ അഭിപ്രായങ്ങളും ക്രോഡീകരിച്ച് നവകേരള സദസ്സിനോടനുബന്ധിച്ച് രൂപം കൊടുക്കുന്ന സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം. നവകേരള സദസ്സിന്റെ ഭാഗമായി മൂന്ന് നിയോജക മണ്ഡലങ്ങളിലും സ്വാഗതസംഘം രൂപീകരിക്കുകയും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

പരാതികള്‍ പോര്‍ട്ടലില്‍ അപ്‌ലോഡുചെയ്തു തുടങ്ങി

ജില്ലയില്‍ നിന്നും ലഭിച്ച പരാതികളും അപേക്ഷകളും നവകേരള സദസ്സ് പ്രത്യേക പോര്‍ട്ടലില്‍ അപ്‌ലോഡു ചെയ്തു തുടങ്ങി. 18823 പരാതികളാണ് ജില്ലയിലെ മൂന്നിടങ്ങളില്‍ നിന്നുമായി ലഭിച്ചത്. കല്‍പ്പറ്റ 7877 പരാതികളും സുല്‍ത്താന്‍ ബത്തേരിയില്‍ 5021 പരാതികളും മാനന്തവാടിയില്‍ 5925 പരാതികളുമാണ് ലഭിച്ചത്. ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട താലൂക്കുകളിലും കളക്ട്രേറ്റിലുമായാണ് സ്‌കാന്‍ ചെയ്ത് പോര്‍ട്ടലില്‍ അപ് ലോഡു ചെയ്യുന്നത്. പരാതികളും അപേക്ഷകളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഓണ്‍ലൈനായി കൈമാറിയാണ് പരിഹാരം കാണുക. ജില്ലാ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്ന പരാതികള്‍ 30 ദിവസത്തിനകവും സംസ്ഥാന തലത്തില്‍ പരിഹാരം കാണാന്‍ കഴിയുന്ന പരാതികള്‍ 45 ദിവസത്തിനകവും തീര്‍പ്പാക്കണമെന്നാണ് നിര്‍ദ്ദേശം. പരാതിക്കാര്‍ക്ക് പരാതിയുടെ നിജസ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അറിയാം. പരാതിക്കാര്‍ക്ക് ലഭിച്ച് രസീതി നമ്പറോ ഫോണ്‍ നമ്പറോ ഉപയോഗിച്ച് വെബ്‌സൈറ്റില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും.കല്‍പ്പറ്റ നിയോജക മണ്ഡലം പരാതികള്‍ പോര്‍ട്ടലില്‍ അപ്ലോഡു ചെയ്യുന്നതിന് 22 ജീവനക്കാരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉത്തരവിറക്കി. എത്രയും വേഗത്തില്‍ പരാതി പരിഹാരത്തിനുളള ക്രമീകരണങ്ങളാണ് നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മൂന്ന് മണ്ഡലങ്ങളിലും പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. പരാതിയുമായി എത്തിയ മുഴുവന്‍ പേരുടെയും പരാതികള്‍ വാങ്ങിയാണ് പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

ഹരിതസദസ്സായി നവകേരള സദസ്സ്

ജില്ലയില്‍ നടന്ന നവകേരള സദസ് പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചു . കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലായി നടന്ന നവകേരള സദസ്സില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ അടക്കമുള്ള എല്ലാ ഡിസ്പോസിബിള്‍ വസ്തുക്കളും പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. ഹരിത ചട്ടം പാലിച്ച് നടന്ന പരിപാടിയില്‍ സ്റ്റീല്‍ പാത്രങ്ങളും സ്റ്റീല്‍ ഗ്ലാസുകളുമാണ് ഉപയോഗിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് കുടിവെള്ളത്തിനായി വാട്ടര്‍ കിയോസ്‌കില്‍ നിന്നും വെള്ളം കുടിക്കാനായി സ്റ്റീല്‍ ഗ്ലാസുകളുമാണ് ഒരുക്കിയത്.

കുപ്പി വെള്ളം ഉപയോഗം പരമാവധി കുറച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഭക്ഷണശാലയും പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചാണ് പ്രവര്‍ത്തിപ്പിച്ചത്. നഗരസഭകളുടെ നേതൃത്വത്തില്‍ വേദിയും പരിസരവും മാലിന്യ മുക്തമാക്കുന്നതിനായി ഹരിത കര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനവും നടത്തി. നവകേരള സദസ്സിന്റെ എല്ലാ വേദികള്‍ക്ക് സമീപവും ജൈവ- അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പ്രത്യേക ബിന്നുകകളും സ്ഥാപിച്ചിരുന്നു. ജില്ലാ ഭരണ കൂടം, സംഘാടകസമിതി, തദ്ദേശസ്വയംഭരണ വകുപ്പ്, ജില്ലാ ശുചിത്വ മിഷന്‍, നവകേരളം മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.