പൊന്നാനിയിൽ വൃദ്ധസദനവും പകൽ വീടുകളും തുടങ്ങുന്നതിന് സർക്കാരിന് ശിപാർശ നൽകും

ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ട പൊന്നാനി നഗരസഭയിലെ 50-ാം വാർഡ് സ്വദേശിനി നൂർജഹാന് വനിതാ കമ്മിഷന്റെ ഇടപെടലിൽ തണലൊരുക്കും. മലപ്പുറം തീരദേശ ക്യാമ്പിന്റെ ഭാഗമായി പൊന്നാനി നഗരസഭയിലെ തീരദേശ മേഖലയിൽ വനിതാ കമ്മീഷൻ നടത്തിയ ഗൃഹസന്ദർശനത്തിലാണ് അയൽവാസികളുടെ കാരുണ്യത്തിൽ കഴിഞ്ഞുവന്നിരുന്ന നൂർജഹാനെ കണ്ടെത്തിയത്.

നൂർജഹാന്റെ സംരക്ഷണവും സുരക്ഷയും മുൻനിർത്തി തവനൂരിലെ വൃദ്ധ സദനത്തിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് മുൻകൈ എടുക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. നഗരസഭ, വനിത ശിശു വികസന ഓഫീസ് അധികൃതരുമായി ബന്ധപ്പെട്ട് ഇവരെ പരിരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. വൃദ്ധ സദനത്തിലേക്ക് മാറ്റുന്നതോടെ ഫിസിയോ തെറാപ്പി ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവർക്ക് ലഭ്യമാക്കുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

പൊന്നാനി നഗരസഭാ പരിധിയിൽ വൃദ്ധസദനവും പകൽ വീടുകളും ആരംഭിക്കുന്നതിന് വനിതാ കമ്മിഷൻ സർക്കാരിന് ശിപാർശ നൽകും. തീരദേശത്ത് ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്. സങ്കീർണമായ ജീവിത സാഹചര്യമാണ് തീരദേശത്തെ സ്ത്രീകളുടേത്. വിവാഹത്തിനുശേഷം ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണവും കൂടുതലാണ്. ഇക്കാര്യത്തിൽ പൊന്നാനി നഗരസഭയും ബന്ധപ്പെട്ട വകുപ്പുകളും നല്ല രീതിയിലുള്ള ഇടപെടൽ നടത്തേണ്ടതായിട്ടുണ്ട്. തീരദേശത്തെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കി എടുക്കാനുള്ള അടിയന്തിരമായ ഇടപെടൽ അനിവാര്യമാണ്.

തീരദേശത്ത് അസുഖബാധിതരായവർ, ശയ്യാവലംബരായവർ തുടങ്ങിയവരുടെ എണ്ണം വളരെ കൂടുതലാണ്. പാലിയേറ്റീവ് പ്രവർത്തനം മികച്ച നിലയിൽ മുന്നോട്ടു കൊണ്ടുപോകണം. കിടപ്പുരോഗികളും അതീതീവ്ര ഭിന്നശേഷിക്കാരും ഉള്ള വീടുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ അടിയന്തിരമായി വേണം. മാനസിക വെല്ലുവിളികൾ നേരിടുന്നവരും ഈ പ്രദേശത്ത് കൂടുതലായുണ്ട്.

അവരുടെ മാനസികാരോഗ്യ പരിരക്ഷയ്ക്കായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ നഗരസഭ അധികൃതരുടെ ഇടപെടലുണ്ടാകണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ച നൂർജഹാൻ സഹോദരന്റ തണലിലാണ് കഴിഞ്ഞിരുന്നത്. സഹോദരന്റെ മരണത്തോടെ ഒറ്റപ്പെട്ട ഇവരുടെ ജീവിതം അയൽവാസികളുടെ കാരുണ്യത്തിലാണ് മുന്നോട്ട് പോകുന്നത്. ഭക്ഷണവും താമസവും അയൽവാസികളുടെ കനിവിലാണ്. വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി, പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, നഗരസഭാ കൗൺസിലർ കെ. ഷാഫി, പ്രൊജക്ട് ഓഫീസർ എൻ. ദിവ്യ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, വനിതാ സംരക്ഷണ ഓഫീസർ ടി.എം ശ്രുതി തുടങ്ങിയവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.