സർക്കാരിന്റെ പ്രവർത്തനങ്ങൾ നേരിട്ട് അറിയുന്നതിനും ബോധ്യപ്പെടുന്നതിനുമുള്ള ജനാധിപത്യ വേദിയാണ് നവകേരള സദസ്സെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ഭവന രഹിതരില്ലാത്ത ദാരിദ്യമില്ലാത്ത മികച്ച വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങളുള്ള കേരളമാണ് സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്.അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രഥമ പരിഗണനയാണ് നൽകുന്നത്. അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.2025 നവംബർ 1ന് അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും.

നിലവിൽ 47.8 ശതമാനം ജനങ്ങളെ അതി ദരിദ്ര വിഭാഗത്തിൽ നിന്ന് ഒഴിവാക്കാൻ സാധിച്ചു. ചിറയിൻ കീഴിലെ പ്രഭാത യോഗത്തിൽ ലോറൻസ് എന്ന മത്സ്യത്തൊഴിലാളി മുതലപ്പൊഴിയിൽ നേരിടുന്ന പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.ഇത്തരത്തിൽ എല്ലാവിഭാഗത്തിലുള്ളവരെയും ഉൾക്കൊണ്ടാണ് നവകേരള സദസ്സ് മുന്നോട്ട് പോകുന്നത്. 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഖജനാവിൽ നിന്ന് ദേശീയ പാത വികസനത്തിനായി നൽകിയത്. ഇത്തരത്തിൽ പണം അനുവദിച്ച ഏക സംസ്ഥാനവും കേരളമാണ്. സംസ്ഥാന സർക്കാരിനെതിരായുള്ള പ്രചരണങ്ങൾക്കുള്ള മറുപടിയാണ് നവകേരള സദസ്സ്.നവകേരള സൃഷ്ടിക്കായി അണി നിരക്കേണ്ടതിന്റെ ആവശ്യം പൊതു സമൂഹം തിരിച്ചറിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു.