വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ പ്രദർശന നഗരി ഈ വർഷം


കാർഷിക വികസന കർഷക ക്ഷേമ വകുപ്പും തൃശൂർ അഗ്രിക്കൾച്ചറൽ ടെക്നോളജി മാനേജ്‌മെൻ്റ് ഏജൻസി(ആത്മ)യും ചേർന്ന് നടത്തുന്ന കിസാൻ മേളയ്ക്ക് തുടക്കമായി. ചെമ്പുക്കാവ് അഗ്രിക്കൾച്ചറൽ കോംപ്ലക്‌സിൽ വച്ച് നടക്കുന്ന മേളയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.

വിളയിടധിഷ്ഠിത കൃഷി രീതിയിലെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി മന്ത്രി കെ. രാജൻ പറഞ്ഞു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ വിളയിട അധിഷ്ഠിത കൃഷിയിൽ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു.

കേരളത്തിലെ ആദ്യത്തെ കൃഷി കമ്പനിയായ കേരള അഗ്രോ ബിസിനസ് കമ്പനി (ക്യാബ്കോ) യുടെ വരവ് ഈ രംഗത്ത് വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കും. കർഷകർക്ക് നേരിട്ട് പങ്കാളിത്തമുള്ള ക്യാബ്കോയിലൂടെ വിളകൾ എത്തിക്കാനും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കാനും മികച്ച രീതിയിൽ വിറ്റഴിക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കർഷകർക്കും പുതുതലമുറയ്ക്കും അറിവ് പകരുന്ന തരത്തിൽ 2024ൽ വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ പ്രദർശന നഗരി ഒരുക്കും. മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് കരുത്ത് പകരുന്ന നാഴികക്കല്ലായി പ്രദർശന നഗരി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിവിധ അവാർഡ് ജേതാക്കളായ ടി വി രാജനാരായണൻ, ഇ വി വിനോദ് തുടങ്ങിയവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. മൂല്യവർധിത ഉൽപ്പന്നങ്ങളും സംരംഭകത്വവും എന്ന വിഷയത്തിൽ കാര്യാട്ട് ഡ്രൈ ഫ്രൂട്സ് സാരഥി അംബിക സെമിനാർ നയിച്ചു. തുടർന്ന് മില്ലറ്റ് കർഷകരുടെ അനുഭവങ്ങൾ പങ്കുവെച്ചു.

പ്രിൻസിപ്പൽ കൃഷി ഓഫീസർ ഉഷ മേരി ഡാനിയേൽ സ്വാഗതമാശംസിച്ച ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചുമതല വഹിക്കുന്ന വൈസ് പ്രസിഡൻറ് ലതാ ചന്ദ്രൻ, കോർപ്പറേഷൻ കൗൺസിലർ റെജി ജോയ്, ആത്മ പ്രോജക്ട് ഡയറക്ടർ അനൂപ് എംപി തുടങ്ങിയവർ പങ്കെടുത്തു.

കിസാൻ മേളയിൽ

തൃശ്ശൂർ ജില്ലയിലെ കർഷകരുടേയും കാർഷിക കൂട്ടായ്മകളുടേയും വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും മില്ലറ്റ് അഥവാ ചെറുധാന്യങ്ങളുടെ ഉൽപ്പന്ന പ്രദർശനവും, ഭക്ഷ്യമേളയും, കാർഷിക സെമിനാറുകളും കിസാൻ മേളയിൽ ഒരുക്കിയിട്ടുണ്ട്. ചെമ്പുക്കാവ് അഗ്രി ക്കൾച്ചറൽ കോംപ്ലക്‌സ് അങ്കണത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മേള ഇന്ന് അവസാനിക്കും.