നാഷണൽ ഹൈവേ – 66ൽ പണി പൂർത്തിയാകുന്ന ഭാഗങ്ങൾ ഉടൻ ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത വികസനം മുഴുവൻ കഴിയാൻ കാത്ത് നിൽക്കാതെ, പൂർത്തീകരിച്ച ബൈപാസുകളും പാലങ്ങളും സ്ട്രെച്ചുകളും നാടിന് പെട്ടെന്ന് തന്നെ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നീ ജില്ലകളികളെ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തുന്നതിനിടിയിൽ തൃശൂരിൽ മാധ്യമങ്ങളെ മന്ത്രി അറിയച്ചതാണിത്.

തൃശൂർ ജില്ലയിൽ മാത്രം 205 ഹെക്ടർ ഭൂമിയാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുത്തിരിക്കുന്നത്. ജില്ലയിൽ മാത്രമായി 1274 കോടി 34 ലക്ഷം രൂപയാണ് വികസനത്തിനായി ചെലവഴിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹോദരതുല്യ സഹകരണത്തോടെ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് പ്രവർത്തികൾ മുന്നോട്ട് കൊണ്ടുപോകുന്നത്. പാത കടന്നു പോകുന്ന ഓരോ മണ്ഡലത്തിലും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നിവേദനങ്ങളായി എം എൽ എ മാരുടെ നേതൃത്വത്തിൽ കൈപ്പറ്റി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചർച്ച ചെയ്ത് കാര്യങ്ങൾ പരിശോധിച്ചാണ് സർക്കാർ പ്രവർത്തനമെന്നും മന്ത്രി വ്യക്തമാക്കി.മഹാരാഷ്ട്രയിൽ നിന്ന് ആരംഭിച്ച് കർണ്ണാടകയിലൂടെ കേരളത്തിലെത്തി അവിടെ നിന്ന് തമിഴ്നാട്ടിലേക്കാണ് എൻ എച്ച് 66 എത്തിചേരുക. കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറ് വരിയായി സജ്ജമാവുന്ന പാത 2025 ഓടെ പൂർത്തിയാവുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ കാപ്പിരിക്കാട്, ചാവക്കാട്, വാടാനപ്പിള്ളി, തളിക്കുളം, എസ് എൽ പുരം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്ന പാതയിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തിയത്.

എം എൽ എ മാരായ മുരളി പെരുനെല്ലി , സി. സി. മുകുന്ദൻ, എൻ കെ അക്ബർ, വി. ആർ. സുനിൽകുമാർ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, നാഷണൽ ഹൈവേ അതോറിറ്റി കേരള റീജിയണൽ ഓഫീസർ ബി. എൽ. മീണ, നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ അൻഷുൽ ശർമ്മ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, അസിസ്റ്റൻ്റ് കലക്ടർ കാർത്തിക് പാണിഗ്രഹി, കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധി ശ്രീനിവാസ്, എൽ എ എൻ എച്ച് ഡെപ്യൂട്ടി കലക്ടർ അഖിൽ പി, എൽ എ ഡെപ്യൂട്ടി കലക്ടർ യമുനാ ​ദേവി, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.