ആലപ്പുഴ: 2020 ഓടെ മാവേലിക്കര മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ എല്ലാ റോഡും ആധുനിക നിലവാരത്തില്‍ പുനര്നിര്‍മിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍. മാവേലിക്കര മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന റോഡുകളുടെ നിര്‍മാണോദ്്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മണപ്പള്ളി മുതല്‍ കാമ്പിശ്ശേരി- കാഞ്ഞിരത്തുംമൂട്- താമരക്കുളം വരെയും, കാഞ്ഞിരത്തുംമൂട് മുതല്‍ ചൂനാട് ഈരിക്കല്‍ വരെയുള്ള മാവേലിക്കര നിയമസഭാ മണ്ഡലത്തിലെ റോഡിന്റെ നിര്‍മാണ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അട്ടിമറിക്കാനാണ് തന്ത്രിയുള്‍പ്പടെയുള്ളവരും ഒരു വിഭാഗവും ശ്രമിക്കുന്നതെന്നും സര്‍ക്കരിന് ഒരു തരത്തിലും ഇത് അംഗീകരിക്കാന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍പ്രതിജ്ഞാബന്ധമാണെന്നും മന്ത്രി പറഞ്ഞു.

വികസനമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ അജണ്ട. ഏറ്റവും പുതിയതും ആധുനികവുമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡുകള്‍ നിര്‍മിക്കുന്നത്. കൂടിയ അളവില്‍ സ്വാഭാവിക റബ്ബര്‍, പ്ലാസ്റ്റിക് മിശ്രിതം, എന്നിവ ഉപയോഗിക്കുന്നു. മഴയെയും, വെള്ളത്തെയും തടയാന്‍ പ്രാപ്തമായ റോഡാണ് നിര്‍മിക്കുന്നത്. 18 മാസം കൊണ്ട് ഈ 52 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു ഓടയും മറ്റു അനുബന്ധ സൗകര്യങ്ങളുടെ നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കും. അടിസ്ഥാന വികസനം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനായി സംസ്ഥാന ബഡ്ജറ്റിന് വെളിയില്‍ നിന്നും കൂടുതല്‍ തുക വികസനത്തിനായി സമാഹരിക്കും. കേരള സ്റ്റേറ്റ് ഇന്‍ഫ്രാസ്റ്റ്‌സര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ഇതിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. 50,000 കോടി രൂപയാണ് ഇതിലൂടെ 5 വര്‍ഷത്തിലായി ചിലവാക്കുന്നത്. ഈ പദ്ധതിയില്‍ നിന്നും അനുവദിച്ച 62.53 കോടി രൂപ ഉപയോഗിച്ചാണ് ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ആലപ്പുഴ ചങ്ങനാശേരി റോഡ് 150കോടി രൂപ മുടക്കി പുനര്‍ നിര്‍മിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ 2016-17 കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാവേലിക്കര, കുന്നത്തൂര്‍, കരുനാഗപ്പള്ളി, ചവറ നിയമസഭാ മണ്ഡലങ്ങളെ ബന്ധിപ്പിച്ചുള്ള റോഡാണിത്. ആകെയുള്ള 52കി.മി. ദൂരത്തില്‍ 15കി.മി. ദൂരമാണിത്. അത്യാധുനിക രീതിയില്‍ ബി.എം.ബി.സി. മാതൃകയില്‍ നിര്‍മിക്കുന്ന റോഡില്‍ സുരക്ഷാ ലൈനുകള്‍, സ്റ്റഡ്സ്, സൈന്‍ ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കും. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല. യോഗത്തില്‍ ആര്‍. രാജേഷ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കഴിഞ്ഞ രണ്ടര വര്‍ഷകാലം 159 കോടി രൂപ മുടക്കി മണ്ഡലത്തില്‍ പൊതുമരാമത്തു വകുപ്പിന്റെ നേതൃത്ത്വത്തില്‍ പാലങ്ങളും റോഡുകളും നിര്‍മിച്ചെന്ന് അദ്ദേഹം പറഞ്ഞു. കുന്നത്തൂര്‍ എം.എല്‍.എ. കോവൂര്‍ കുഞ്ഞുമോന്‍ മുഖ്യാതിഥിയായി. കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വി.വി. വിനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളായ ജി. മുരളി, വി. ഗീത, എം.കെ. വിമലന്‍, റസിയ, ഗീത കുമാരി, ലീന ടീച്ചര്‍, ബിജി പ്രസാദ്, അജയന്‍പിള്ള, എസ. അബ്ദുല്‍ റഹീം, ബഷീര്‍ റാവുത്തര്‍, അമ്പിളികുമാരി അമ്മ , അനിത സി, അനില്‍ വള്ളികുന്നം , പ്രകാശ് ഷാജി , പ്രഭാകരന്‍ , ലതിക എസ , സാജന്‍ ഡി എന്നിവര്‍ പ്രസംഗിച്ചു.