വടക്കാഞ്ചേരി പുഴയുടെ സമഗ്ര വികസന പ്രവര്‍ത്തനത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെട്ട ജലാശയങ്ങളെ വീണ്ടെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിനും ജല ലഭ്യത ഉറപ്പാക്കുന്നതിനുമായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ധാരാളം മഴ ലഭിക്കുന്ന ജലാശയങ്ങളുള്ള നാടാണ് നമ്മുടേതെങ്കിലും വേനല്‍ക്കാലത്ത് ജലക്ഷാമവും ശുദ്ധജലക്കുറവും നേരിടാറുണ്ട്. ജലാശയങ്ങളുടെ സമഗ്രമായ പുനര്‍ നവീകരണം സാധ്യമാക്കി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

10 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന വടക്കാഞ്ചേരി പുഴയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ഇറിഗേഷന്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ്.കെ രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് എഞ്ചിനീയര്‍ ആര്‍. പ്രിയേഷ്, വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനില്‍കുമാര്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല മോഹന്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ എം.ആര്‍ അനൂപ് കിഷോര്‍, സി.വി മുഹമ്മദ് ബഷീര്‍, സ്വപ്ന ശശി, ജമീലാബി, ഡിവിഷന്‍ കൗണ്‍സിലര്‍ സന്ധ്യ കൊടക്കാടത്ത്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. അജയകുമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.