നഗരവത്കരണത്തിനനുസൃതമായി ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനാണ് കേരളം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപൂർവരോഗ ചികിത്സാ പദ്ധതി പ്രഖ്യാപനവും 42 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെയും 37 ഐസൊലേഷൻ വാർഡുകളുടെയും സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ 93 നഗരപ്രദേശങ്ങളിലായി 380 നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങൾ സർക്കാർ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേർന്ന് പുതുതായി ആരംഭിക്കുന്ന 42 നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങൾ നാടിനു സമർപ്പിക്കപ്പെടുകയാണ്.

കാലാനുസൃതമായി നഗരപ്രദേശങ്ങൾക്കനുയോജ്യമായ രീതിയിൽ ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രങ്ങളിലൂടെ നടത്തുന്ന പ്രവർത്തനങ്ങൾ സർക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ നേർസാക്ഷ്യമാണ്. താരതമ്യേന ജീവിതചെലവ് കൂടുതലുള്ള നഗര പ്രദേശങ്ങളിലും സൗജന്യവും സമഗ്രവുമായ പ്രാഥമികാരോഗ്യ പരിരക്ഷ ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാകും. ഉയർന്ന ചെലവിന്റെ പേരിൽ ആർക്കും ചികിൽസ നിഷേധിക്കരുതെന്നാണ് സർക്കാർ നിലപാട് ഇതോടൊപ്പം പൂർത്തിയായ 37 ഐസൊലേഷൻ വാർഡുകളുടെ സേവനവും പൊതുജനങ്ങൾക്ക് ലഭിക്കും.

അപൂർവരോഗങ്ങളുടെ ചികിത്സയിൽ സമഗ്ര ചികിത്സാ പദ്ധതിയും ചികിത്സാനയവും രാജ്യത്ത് ആദ്യമായി ആവിഷ്‌ക്കരിക്കുന്ന സംസ്ഥാനമാണ് കേരളം. ഓരോ നിയോജക മണ്ഡലത്തിലും പത്ത് കിടക്കകളുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുന്നത് തുടരും. പകർച്ച വ്യാധി വ്യാപന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ നമുക്കിതു ബോധ്യമായതാണ്. 250 കോടി രൂപ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. 50 ശതമാനം കിഫ്ബി ഫണ്ടും 50 ശതമാനം എം എൽ എ  ആസ്തി വികസന ഫണ്ടും ഇതിനായി വിനിയോഗിക്കും.

അപൂർവ രോഗ ചികിൽസ രംഗത്ത് മാതൃകാപരമായ നടപടികളാണ് കേരളം സ്വീകരിക്കുന്നത്.5000 അപൂർവ രോഗങ്ങളാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുള്ളത്. 2021-ലെ ദേശീയ സൂചിക പ്രകാരം 11 മികവിന്റെ കേന്ദ്രങ്ങളെ പ്രഖ്യാപിച്ചപ്പോൾ അതിൽ തിരുവനന്തപുരം എസ് എ ടി ആശുപത്രി ഉൾപ്പെട്ടു. എന്നാൽ പല രോഗങ്ങൾക്കും ചികിൽസ ചെലവ്  വളരെ ഉയർന്ന സാഹചര്യത്തിൽ പരിചരണത്തിന് സമഗ്രനയം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.രോഗങ്ങളെ കണ്ടെത്തി പ്രതിരോധിക്കുന്നതിന് ഗൃഹകേന്ദ്രീകൃത സേവനം ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അപൂർവ രോഗ ചികിൽസ പദ്ധതിയായ കെയറിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്  അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്   സ്വാഗതം ആശംസിച്ചു. ആന്റണി രാജു എം എൽ എ, മേയർ ആര്യ രാജേന്ദ്രൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ ജെ ,കെ എം എസ് സി എൽ ജനറൽ മാനേജർ ഡോ. എ ഷിബുലാൽ, എൻ എച്ച് എം ഡയറക്ടർ ജീവൻ ബാബു എന്നിവർ പങ്കെടുത്തു.