കാലത്തിന്റെ മാറ്റം എക്‌സൈസ് വകുപ്പിന് ഉയർത്തുന്നത് വലിയ വെല്ലുവിളികൾ: മന്ത്രി എം.ബി. രാജേഷ്

കാലത്തിന്റെ മാറ്റം എക്‌സൈസ് വകുപ്പിന്റെ ചുമതലകളിൽ വലിയ മാറ്റങ്ങളാണു കൊണ്ടുവന്നിട്ടുള്ളതെന്നും വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ കേരളത്തിലെ എക്‌സൈസ് സേനയ്ക്കാവുന്നുണ്ടെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പു മന്ത്രി എം.ബി. രാജേഷ്. ചങ്ങനാശേരി എക്‌സൈസ് ഓഫീസ് സമുച്ചയത്തിന്റെ നിർമാണോദ്ഘാടനവും ശിലാസ്ഥാപനവും ചങ്ങനാശേരി ഗവൺമെന്റ് ഹൈസ്‌കൂളിലെ കുട്ടികളുടെ തിയറ്റർ ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

മറ്റു സംസ്ഥാനങ്ങളിലെ ഏജൻസികളുമായി സഹകരിച്ചുകൊണ്ടു പ്രവർത്തിക്കാൻ എക്‌സൈസ് വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ കണ്ട ഏറ്റവും വലിയ ലഹരിവേട്ടയ്ക്കിടയാക്കിയത് കേരളത്തിലെ എക്‌സൈസ് വിഭാഗം തുടക്കമിട്ട അന്വേഷണമാണ്. കടുത്ത സാമ്പത്തിക പരിമിധികൾക്കിടയിലും എക്‌സൈസിനെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ലഹരിക്കെതിരേ എക്‌സൈസിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പയിനുകൾ ജനങ്ങളുമായുള്ള വകുപ്പിന്റെ ബന്ധം ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.

ചങ്ങനാശേരി പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിനും കോടതി സമുച്ചയത്തിനും ഇടയിലുള്ള നിലവിലെ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. 3.05 കോടി രൂപയ്ക്കാണു നിലവിൽ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. 1586 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള മൂന്നുനില കെട്ടിടമാണു നിർമിക്കുന്നത്. ആദ്യരണ്ടുനിലകളിൽ സർക്കിൾ ഇൻസ്‌പെക്ടറുടെയും എക്‌സൈസ് ഇൻസ്‌പെക്ടറുടെയും അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടറുടെയും മുറികൾ, ഓഫീസ് മുറി, കാത്തിരിപ്പ് മുറി, കമ്പ്യൂട്ടറും ഫയലുകളും സൂക്ഷിക്കുന്ന മുറി, തൊണ്ടി മുതൽ സൂക്ഷിക്കുന്ന മുറി, ലോക്കപ്പ് മുറി, സ്ത്രീകൾക്ക് പ്രത്യേകം വിശ്രമമുറി പുരുഷന്മാർക്കും സ്ത്രീകൾക്കും ശുചിമുറികൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

മൂന്നാമത്തെ നിലയിൽ കോൺഫറൻസ് മുറി, ഉദ്യോഗസ്ഥരുടെ വിശ്രമമുറികൾ, അവരുടെ വിനോദത്തിനായുള്ള മുറി. കാത്തിരിപ്പ് മുറി ശുചി മുറികൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. നിലവിലെ ഭരണാനുമതി ലഭിച്ച മൂന്നുകോടി രൂപ ഉപയോഗിച്ച് താഴത്തെ നിലയുടെ പണി പൂർത്തീകരിക്കാനാകും.

ചടങ്ങിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിച്ചു.

നഗരസഭാധ്യക്ഷ ബീന ജോബി, എക്‌സൈസ് കമ്മീഷണർ എ.ഡി.ജി.പി. മഹിപാൽ യാദവ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി.എ. പ്രദീപ്, കെ.എസ്.ഇ.ഒ.എ. സംസ്ഥാന പ്രസിഡന്റ് എൻ. അശോക് കുമാർ, കെ.എസ്.ഇ.എസ്.എ. റ്റി. സജുകുമാർ എന്നിവർ പ്രസംഗിച്ചു.