പഠനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നയം: മന്ത്രി കെ രാധാകൃഷ്ണന്‍

ചേലക്കര എസ്.എം.ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. പഠനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നയമാണെന്നും സമത്വാധിഷ്ഠിതമായി ഏവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴര വര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസത്തിനായി 5000 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. ഉന്നതവിദ്യാഭ്യാസ മേഖലയിലും സമാന ഉണര്‍വുണ്ടായി. വിദ്യാര്‍ഥികള്‍ സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയായി വളരണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ അനുവദിച്ച രണ്ടു കോടി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. നിലവിലുള്ള ബ്ലോക്കുകളില്‍ രണ്ടുനിലയിലായി ക്ലാസ് മുറികളും, വരാന്തയും ലാബും ഉള്‍പ്പെടുന്ന കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. ഇതോടൊപ്പം കെ.എസ്.എഫ്.ഇയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് സ്‌കൂളിന് അനുവദിച്ച 15 ലാപ്‌ടോപ്പുകളുടെയും കമ്പ്യൂട്ടര്‍ ലാബ് നവീകരണത്തിനായി അനുവദിച്ച 12.45 ലക്ഷം രൂപയുടെ വിതരണവും ശിശുസൗഹൃദ ക്ലാസുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് അധ്യക്ഷനായി. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ, ജില്ലാ പഞ്ചായത്തംഗം കെ.ആര്‍ മായ, കെ എസ് എഫ് ഇ എം.ഡി ഡോ. എസ് കെ സനില്‍, പ്രിന്‍സിപ്പാള്‍ എന്‍ സുനിത, തദ്ദേശസ്ഥാപന പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.