16 വകുപ്പുകള്‍ നൂറ് ശതമാനം നേട്ടം കൈവരിച്ചു

ജില്ലയിലെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ചെലവുകള്‍ അതത് വകുപ്പുകള്‍ കൃത്യമായി അവലോകനം ചെയ്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ 16 വകുപ്പുകള്‍ പദ്ധതി വിഹിതത്തില്‍ 100 ശതമാനം ചെലവഴിച്ചിട്ടുണ്ട്. 90-99 ശതമാനത്തിന്റെ ഇടയില്‍ 5 വകുപ്പുകള്‍ , 80-90 ശതമാനത്തിന്റെ ഇടയില്‍ ഒമ്പത് വകുപ്പുകള്‍ , 70-80 ശതമാനത്തിന്റെ ഇടയില്‍ ആറു വകുപ്പുകള്‍ എന്നിങ്ങനെയും ഏഴു വകുപ്പുകള്‍ 60 ല്‍ താഴെയുമാണ് പദ്ധതി നിര്‍വഹണം നടത്തിയത്.


ജില്ലയില്‍ നടന്ന നവകേരള സദസ്സില്‍ ലഭിച്ച നിവേദനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ കളക്ടര്‍ വിലയിരുത്തി. പരാതികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ പരിഹാരം കാണാന്‍ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇ- ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംബന്ധിച്ച പട്ടിക അടിയന്തരമായി ലഭ്യമാക്കാനും കളക്ടര്‍ ആവശ്യപ്പെട്ടു.

കുടിവെള്ളക്ഷാമം ഉണ്ടാകാതെയിരിക്കാന്‍ തോടുകളും പുഴകളും മാലിന്യമുക്തമായി സംരക്ഷിക്കണം. എല്ലാ ഓഫീസുകളും , പരിസരങ്ങളും പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ ഒഴിവാക്കി ഹരിതപ്രോട്ടോകോള്‍ പാലിക്കണം. അംഗപരിമിതര്‍ക്കുള്ള സഹായ ഉപകരണത്തിനുള്ള അപേക്ഷകള്‍ പഞ്ചായത്തുകളില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവ ജില്ലാ പഞ്ചായത്തിന് ലഭ്യമാക്കണം. മൂന്നാര്‍ മേഖലയിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കാനും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ എ. ഡി. എം അനി വി. എന്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ., വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.