മാതൃകപരമായ പ്രവർത്തനമാണ് സംസ്ഥാന പട്ടികജാതി- പട്ടികവർഗ വികസന കോർപ്പറേഷൻ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കോർപ്പറേഷന്റെ ചേലക്കര സബ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിരവധി വായ്പ പദ്ധതികളും പരിശീലന പരിപാടികളും കോർപ്പറേഷൻ നൽകി വരുന്നുണ്ട്. ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതികൾ കോർപ്പറേഷനും ജനങ്ങൾക്കും ഒരേപോലെ ഗുണകരമാണ്‌.

കോർപ്പറേഷൻ പ്രവർത്തനങ്ങൾ ലാഭത്തിലാക്കി 6.5 കോടി രൂപ സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി നൽകി. സ്ഥാപനത്തിന്റെ സി എസ് ആർ ഫ്രണ്ട് പ്രയോജനപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സിഡിഎസ് മുഖാന്തരം നൽകുന്ന വായ്പ പദ്ധതിയുടെ ഉദ്ഘാടനം ചേലക്കര സിഡിഎസ് ചെയർപ്പേഴ്‌സനായ ശോഭന തങ്കപ്പന് രേഖകൾ കൈമാറികൊണ്ട് മന്ത്രി നിർവഹിച്ചു.

തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോർപ്പറേഷന് 14 ജില്ലാ കാര്യാലയങ്ങളും രണ്ട് ഉപജില്ല കാര്യാലയങ്ങളും ചേലക്കര സബ് ഓഫീസും ഉൾപ്പെടെ 17 സ്ഥാപനങ്ങളാണുള്ളത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് വിവിധ വായ്പകൾ നൽകി അവരുടെ സാമ്പത്തിക സാമൂഹിക നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

സംസ്ഥാന പട്ടികജാതി- പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാൻ യു ആർ പ്രദീപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ വി നഫീസ, കെ എം അഷറഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി തങ്കമ്മ, ഷെയ്ക്ക് അബ്ദുൾ ഖാദർ, കെ ജയരാജ്, ജനപ്രതിനിധികളായ എച്ച് ഷെലീൽ, ദീപ എസ് നായർ, കെ ആർ മായ, പി സാബിറ, ഷിജിത ബിനീഷ്, കോർപ്പറേഷൻ ഡയറക്ടർമാരായ കെ കൃഷ്ണൻ, ബി പ്രദീപ് കുമാർ, കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ വി പി സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.