ക്രെഡിറ്റ് കാർഡ് സേവനത്തിൽ വീഴ്ച വരുത്തിയതിന് ബാങ്കിനെതിരെ നൽകിയ പരാതിയിൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. കൂരിയാട് സ്വദേശിയായ മധു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കൂരിയാട് ബ്രാഞ്ചിനും എസ്.ബി.ഐ കാർഡ്സ് ആന്റ് പേയ്‌മെന്റ് സർവ്വീസസിനും എതിരെ നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി.
ബാങ്കിലെ അക്കൗണ്ട് ഉടമയായ പരാതിക്കാരനെ വിളിച്ചുവരുത്തി നിർബന്ധമായാണ് ക്രെഡിറ്റ് കാർഡ് ലഭിക്കാനുള്ള നടപടി സ്വീകരിക്കാൻ ബാങ്ക് ആവശ്യപ്പെട്ടത്. ക്രെഡിറ്റ് കാർഡ് സൗജന്യമാണെന്നും 50,000 രൂപ വരെയുള്ള ഇടപാടുകൾ പണം ഇല്ലാതെ കാർഡുപയോഗിച്ച് നടത്താമെന്നും ഉറപ്പുനൽകിയാണ് ക്രെഡിറ്റ് കാർഡ് എടുപ്പിച്ചത്. തുടർന്ന് മൂന്നുമാസം വരെ പരാതിക്കാരൻ കാർഡ് ഉപയോഗിച്ച് ഇടപാടുകൾ ഒന്നും നടത്തിയില്ല. എന്നാൽ മൂന്നു മാസം പിന്നിട്ടപ്പോഴേക്കും പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ക്രെഡിറ്റ് കാർഡ് മുഖേന പണം നഷ്ടപ്പെടാൻ തുടങ്ങി. അതേ തുടർന്ന് പരാതിയുമായി ബാങ്ക് മാനേജരെ സമീപിച്ചു.

ഇൻഷുറൻസ് പരിരക്ഷയില്ലാത്തതാണ് ഇത്തരത്തിൽ സംഭവിക്കാനിടയായതെന്നു പറയുകയും അതിനുള്ള പണമടക്കാൻ ഉപദേശിക്കുകയും ചെയ്തു. പണം അടവാക്കിയ മധു പിന്നീട് ക്രെഡിറ്റ് കാർഡ് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെയ്തുകൊടുത്തില്ല. തുടർന്നും പരാതിക്കാരന്റെ അറിവുകൂടാതെ അക്കൗണ്ടിൽ നിന്നും പണം പോകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ വീണ്ടും ബാങ്ക് മാനേജരെ സമീപിച്ചതിനെ തുടർന്ന് ക്രെഡിറ്റ് കാർഡ് കൈകാര്യം ചെയ്യുന്ന ഒരാളുടെ പേരും ഫോൺ നമ്പരും ബാങ്ക് പാസ്സ്ബുക്കിൽ എഴുതി നൽകി. അദ്ദേഹത്തെ സമീപിച്ചതിൽ 5,000 രൂപ ബാങ്കിൽ അടവാക്കുന്നതിനാണ് നിർദ്ദേശിച്ചത്.
തുടർന്നും ക്രെഡിറ്റ് കാർഡ് മുഖേന പണം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പോലീസ് സ്റ്റേഷനിലും ബാങ്കിങ് ഓംബുഡ്‌സ്മാനിലും പരാതി നൽകി. ബന്ധപ്പെട്ട ബാങ്കിൽ രേഖാമൂലം ആദ്യം പരാതി നൽകിയില്ല എന്ന കാരണം പറഞ്ഞ് ബാങ്കിങ് ഓംബുഡ്‌സ്മാൻ പരാതി മടക്കി. തുടർന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ക്രെഡിറ്റ് കാർഡും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അക്കൗണ്ട് സംബന്ധിച്ച ഇടപാടുകളിലെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിൽ പരാതിക്കാരൻ വീഴ്ച വരുത്തിയതാണ് ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ദുരുപയോഗപ്പെടുത്താൻ ഇടവന്നതെന്നുമുള്ള വാദം കമ്മീഷൻ അംഗീകരിച്ചില്ല.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിൽ വീഴ്ച വന്നുവെങ്കിൽ തെളിയിക്കാനുള്ള ബാധ്യത പരാതിക്കാരന്റേതല്ലെന്ന് കമ്മിഷൻ പറഞ്ഞു. ക്രെഡിറ്റ് കാർഡ് സേവനത്തിൽ ബാങ്കിന്റെയോ ക്രെഡിറ്റ് കാർഡ് ഏജൻസിയുടേയോ ഭാഗത്ത് വീഴ്ച വന്നാൽ പരാതിക്കാരന്റെ നഷ്ടം നികത്താൻ ബാങ്കിനും ക്രെഡിറ്റ് കാർഡ് അതോറിറ്റിക്കും ബാധ്യതയുണ്ട്. പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡ് ബാധ്യത 41,000 രൂപ സ്വീകരിച്ചുകൊണ്ട് അവസാനിച്ചിരിക്കുവെന്നും ബാക്കി ബാധ്യതകൾ എഴുതിത്തള്ളുമെന്നും ആയതിന്റെ രേഖ ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്നും ബാങ്ക് മാനേജർ എഴുതി നൽകിയത്.  പരാതിക്കാരന് ക്രെഡിറ്റ് കാർഡ് മുഖേന വന്ന എല്ലാ വിധ ബുദ്ധിമുട്ടുകൾക്കും കാരണം ബാങ്കിന്റെ സേവനത്തിൽ വന്ന വീഴ്ചയാണെന്ന കാര്യം വ്യക്തമാക്കുന്നതായി കമ്മീഷന്റെ ഉത്തരവിൽ പറഞ്ഞു.

പരാതിക്കാരന്റെ അറിവിൽ പെടാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുന്ന വിവരം അറിയിച്ച ഉടന്‍ തന്നെ ക്രെഡിറ്റ് കാർഡ് റദ്ദു ചെയ്യാനും പരാതിക്കാരനെ ഇക്കാര്യത്തില്‍ സഹായിക്കാനുമുള്ള ബാധ്യത ബാങ്കിനുണ്ട്. അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് റിസർവ് ബാങ്കും എതിർകക്ഷി ബാങ്കും പറയുമ്പോൾ തന്നെ ഉത്തരവാദപ്പെട്ടവർ അതിനു വിപരീതമായി പ്രവർത്തിക്കുന്നത് പരാതിക്കാരൻ ഹാജരാക്കിയ രേഖകളിൽ നിന്നും റിക്കാർഡ് ചെയ്യപ്പെട്ട ഫോൺ സംഭാഷണങ്ങളിൽ നിന്നും വ്യക്തമാണ്. ഈ സാഹചര്യത്തിൽ പരാതിക്കാരന് വന്ന നഷ്ടം നികത്താൽ ബാങ്കിന് ബാധ്യതയുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.

പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ട തുകയിലേക്ക് 50,000 രൂപയും സേവനത്തിൽ വന്ന വീഴ്ചയ്ക്ക് ഒരു ലക്ഷം രൂപയും കോടതി ചെലവിലേക്ക് 10,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നൽകണമെന്നും വീഴ്ചവരുത്തുന്ന പക്ഷം വിധിസംഖ്യക്ക് 12 ശതമാനം പലിശ നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ,സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവിൽ പറഞ്ഞു.