കണ്ണൂർ ജില്ലയിലെ മൊകേരി പഞ്ചായത്തിലെ വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ എ.കെ. ശ്രീധരൻ മരിച്ചതിന്റെ പശ്ചാത്തലത്തിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദേശ പ്രകാരം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ശ്രീധരൻ മരിച്ച പ്രദേശത്ത് ഞായറാഴ്ച രാവിലെ മുതൽ കെ.പി. മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് കാട്ടുപന്നികൾക്കായി തിരച്ചിൽ നടത്തി. അംഗീകൃത ഷൂട്ടർമാരുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം മൊകേരിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ നിർദേശം നൽകിയത്.
ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള രണ്ട് എംപാനൽ ഷൂട്ടർമാരായ ജോബി സെബാസ്റ്റ്യൻ, സി.കെ. വിനോദ്, എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് തിരച്ചിൽ നടത്തിയത്. കെ.പി. മോഹനൻ എം.എൽ.എ മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ, വൈസ് പ്രസിഡന്റ് എം. രാജശ്രീ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി. റഫീഖ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നെരോത്ത്, ഡെപ്യൂട്ടി റെയ്ഞ്ചർ കെ. ജിജിൽ, കർഷകർ എന്നിവരും തിരച്ചിലിന് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ടാസ്‌ക് ഫോഴ്‌സിന്റെ നിർദേശങ്ങളോട് കർഷകർ സഹകരിക്കണമെന്നും എം.എൽ.എ പറഞ്ഞു.