* മനുഷ്യ പുരോഗതിയും സാമൂഹ്യ പരിവർത്തനവുമാകണം അക്കാദമിക് സ്ഥാപനങ്ങളുടെ പ്രാഥമിക ലക്ഷ്യം: മുഖ്യമന്ത്രി
ഉന്നത വിദ്യാഭ്യാസ വകുപ്പ് ഗവേഷണ മേഖലയിൽ മികവ് തെളിയിച്ചവരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന കൈരളി ഗവേഷണ പുരസ്‌കാരങ്ങളുടെ (2024) വിതരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പഠിക്കലും പഠിപ്പിക്കലും മാത്രമെന്ന നിലയിലേക്ക് അക്കാദമിക് സ്ഥാപനങ്ങൾ ഒതുങ്ങി പോകാൻ പാടില്ലെന്നും മനുഷ്യ പുരോഗതിയും സാമൂഹ്യ പരിവർത്തനവുമാകണം അവയുടെ പ്രാഥമിക ലക്ഷ്യമെന്നും, ആ ലക്ഷ്യം മുൻനിർത്തി പ്രവർത്തിച്ചാൽ പഠനവും ഗവേഷണവും എല്ലാം മികവുറ്റതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പുരോഗതിയിൽ ഈടുറ്റ സംഭാവനകൾ നല്കിയിട്ടുള്ളവർക്കാണ് പുരസ്‌കാരങ്ങൾ ലഭിക്കുന്നത്. അവരുടെ വഴിയിൽ അർപ്പണബോധത്തോടെ സഞ്ചരിക്കാൻ യുവ ഗവേഷകർക്ക് ഈ അവാർഡുകൾ പ്രചോദനം ആകട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക പുരോഗതിയിൽ ഗവേഷണത്തിനുള്ള പങ്ക് എന്താണെന്നു പ്രത്യേകം പറയേണ്ടതില്ല. ഗവേഷണത്തിലൂടെയാണ് പുതിയ അറിവുകൾ സൃഷ്ടിക്കപ്പെടുന്നത്. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമായ നയം നമ്മൾ രൂപീകരിക്കുന്നത് ശാസ്ത്ര, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ ഗവേഷണ ഫലങ്ങൾ സൃഷ്ടിക്കുന്ന പുതിയ അറിവുകൾക്കനുസൃതമായാണ്.
സംസ്ഥാന സർക്കാർ ഇവിടെ ഗവേഷണം പ്രോത്സാഹിപ്പിക്കുക മാത്രമല്ല അവയെ നമ്മുടെ സമ്പദ്ഘടനയുമായി വിളക്കി ചേർക്കുന്നതിനുള്ള ഇടപെടൽ കൂടി നടത്തുകയാണ്. കൈരളി റിസർച്ച് പുരസ്‌കാരങ്ങൾ നല്കുന്നത് ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നത്തിനു വേണ്ടി തന്നെയാണ്. നവകേരള സൃഷ്ടിക്ക് അനുയോജ്യമായ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ചീഫ് മിനിസ്റ്റേഴ്സ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകളും ലഭ്യമാക്കുകയാണ്.
സംസ്ഥാനത്ത് ആകെ 30 മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ്. ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ സെന്റർ ഓഫ് എക്‌സലൻസുകളുടെ പ്രവർത്തനത്തിനായി 38 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. ഗവേഷണ രംഗത്തെ പരസ്പര സഹകരണം ഉറപ്പാക്കാനും അവയെ വ്യവസായ മേഖലയുമായി ബന്ധിപ്പിക്കാനും ഉദ്ദേശിച്ചുള്ള കേരള നെറ്റ്‌വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. സംസ്ഥാനം നടപ്പിലാക്കിയ എഫ്.ഐ.യു.പി യിൽ വിദ്യാർഥികൾക്ക് അവരുടെ ബിരുദ പഠനത്തിന്റെ ഭാഗമായി ഗവേഷണം നടത്താനുള്ള അവസരവും ലഭ്യമാക്കിയിട്ടുണ്ട്. സർവകലാശാലകൾക്ക് യു.ജി.സി സൗജന്യമായി നൽകി വന്നിരുന്ന ഇ-ജേർണൽ പദ്ധതി നിർത്തലാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷന പ്രവർത്തനത്തിനും മറ്റും അനിവാര്യമായ ഇ-ജേർണൽ വിഭവങ്ങൾ ലഭ്യമാക്കുന്നതിന് സംസ്ഥാനതല ഇ-ജേർണൽ കൺസോഷ്യം രൂപീകരിച്ചിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള പ്രശസ്ത സർവകലാശാലകളിലും ഗവേഷണശാലകളിലും പ്രവർത്തിക്കുന്ന അക്കാദമിക്കുകളുടെ സമഗ്ര ഡാറ്റാബെയ്സ് നിർമ്മിക്കുന്നതിനായി ബ്രെയിൻ ഗെയിൻ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
വിദേശ വിദ്യാർഥികളെ ആകർഷിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കുകയും ഉന്നത വിദ്യാഭ്യാസ രംഗത്തെ നയരൂപീകരണം ലക്ഷ്യംവച്ചുള്ള കോൺക്ലേവുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ എന്നല്ല ലോകത്തിലെ തന്നെ മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറാൻ കഴിയുന്നവയാണ് കേരളത്തിലെ പല സർവകലാശാലകളും കലാലയങ്ങളുമെന്നു മുഖ്യമന്ത്രി പറഞ്ഞു. അത്തരം നേട്ടങ്ങൾ എങ്ങനെ കൈവരിക്കാൻ കഴിയും എന്നതിനെ കുറിച്ചുള്ള ആലോചനകൾ നടക്കുകയാണ്. പുരസ്‌കാരം നേടിയ എല്ലാവർക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
മുഖ്യമന്ത്രിയുടെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക ഗുണമേന്മയും നമ്മുടെ വിദ്യാർത്ഥികൾക്കുവേണ്ടി ഉറപ്പുവരുത്താൻ കഴിയുന്ന വിധത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നല്ല നിലയിൽ ശാക്തീകരിക്കാൻ ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ദേശീയവും അന്തർദേശീയവുമായ ഗുണനിലവാര പരിശോധനകളിലൊക്കെയും വളരെ ഗംഭീരമായ പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ സർവ്വകലാശാലകൾക്കും കലാലയങ്ങൾക്കും കഴിയുന്നുണ്ട്. ഇനി പ്രധാനം ഗവേഷണത്തിന്റെ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഏഴു സെന്റേഴ്സ് ഓഫ് എക്‌സലൻസുകൾ ആരംഭിക്കുകയാണ്. അറിവിനെ ഉപയോഗിച്ച്കൊണ്ട് ജനങ്ങളുടെ ജീവിത നിലവാര വർധനവും, നാടിന്റെ സാമ്പത്തിക അടിത്തറയുടെ വിപുലീകരണവും സാധ്യമാക്കാൻ കഴിയും. ലോകജനതയുടെ മുന്നിൽ നടക്കാൻ പ്രേരിപ്പിക്കുന്ന തരത്തികളുള്ള ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നമ്മുടെ യുവജനങ്ങൾക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിനു സമാനമായി ഹ്യുമാനിറ്റീസ്, ഭാഷാപഠനം തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിൽ ഗവേഷണം ചെയ്യാൻ താല്പര്യമുള്ളവർക്കു റെസിഡൻഷ്യൽ സംവിധാനത്തോടുകൂടിയ റിസർച്ച് സൗകര്യങ്ങൾ ഒരുക്കുന്ന ഒരു കേന്ദ്രം അടുത്തു തന്നെ യാഥാർഥ്യമാകും. സയൻസ്, ടെക്‌നോളജി, ഇന്നോവേഷൻ എന്നിവയുമായി ബന്ധപ്പെട്ട ഒരു കേന്ദ്രം, കൂടാതെ ഭാഷ, സാഹിത്യം, വിവർത്തനം തുടങ്ങിയ മേഖലകലുമായി ബന്ധപ്പെട്ടു ഭാഷാ നെറ്റ്‌വർക്കും സെന്റർ ഓഫ് എക്‌സലൻസ് എന്ന നിലയിൽ വികസിപ്പിക്കും എന്ന് മന്ത്രി പറഞ്ഞു.
2024-ലെ കൈരളി ഗവേഷണ പുരസ്‌കാര ജേതാക്കൾ:
കൈരളി ഗ്ലോബൽ അച്ചീവ്മെന്റ് പ്രൈസ് ഫോർ റിസർച്ചേഴ്സ്:
പ്രൊഫ. പി.പി. ദിവാകരൻ (സയൻസ്),
പ്രൊഫ. കെ.പി. മോഹനൻ (സോഷ്യൽ സയൻസ്),
പ്രൊഫ. ചാത്തനത്ത് അച്യുതനുണ്ണി (ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ്).
കൈരളി ലൈഫ്‌ടൈം അച്ചീവ്മെന്റ് പ്രൈസ് ഫോർ റിസർച്ചേഴ്സ്:
പ്രൊഫ. ബി. രാജീവൻ (ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ്),
പ്രൊഫ. കെ.എൽ. സെബാസ്റ്റ്യൻ (സയൻസ്),
പ്രൊഫ. കേശവൻ വെളുത്താട്ട് (സോഷ്യൽ സയൻസ്)
കൈരളി ഗവേഷണ പുരസ്‌കാരം:
ഡോ. രാകേഷ് ആർ. (ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ്),
ഡോ. ടി.എസ്. പ്രീത (ബയോളജിക്കൽ സയൻസ്),
ഡോ. അനസ് എസ്. (കെമിക്കൽ സയൻസ്),
ഡോ. സുബോധ് ജി. (ഫിസിക്കൽ സയൻസ്),
ഡോ. സംഗീത കെ. പ്രതാപ് (സോഷ്യൽ സയൻസ്),
കൈരളി ഗവേഷക പുരസ്‌കാരം:
ഡോ. സമീറ ഷംസുദ്ദീൻ (ബയോളജിക്കൽ സയൻസ്),
ഡോ. സുജേഷ് എ.എസ്. (ഫിസിക്കൽ സയൻസ്)
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ (KSHEC) വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, KSHEC മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.