റേഷൻ കാർഡുടമകളുടെ മസ്റ്ററിംഗ് 94 ശതമാനം പൂർത്തിയാക്കിയതിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി കേരളത്തെ അഭിനന്ദിച്ചു. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി അഭിന്ദനം അറിയിച്ചത്.

പാർലമെന്റ് മന്ദിരത്തിലെ ഓഫീസിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. റേഷൻ കാർഡ് മസ്റ്ററിംഗിനുള്ള കാലാവധി മേയ് 31 വരെയെങ്കിലും ദീർഘിപ്പിക്കണമെന്ന ആവശ്യം മന്ത്രി ഉന്നയിച്ചു. മസ്റ്ററിംഗിനുള്ള കാലാവധി അവസാനിക്കുമ്പോൾ സംസ്ഥാനത്തെ കാർഡുടമകളിൽ 94 ശതമാനമാണ് നിലവിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയത്. ഉൾപ്രദേശങ്ങളിലുള്ളവരും ശാരീരിക വൈഷമ്യങ്ങളുള്ളവരുമാണ് മസ്റ്ററിംഗിന് അവശേഷിക്കുന്നത്. വിവിധ കാരണങ്ങളാൽ സംസ്ഥാനത്തിന് പുറത്തു കഴിയുന്ന നിരവധി ആളുകൾക്ക് കൂടി അവസരം ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പരമാവധി റേഷൻ കാർഡ് ഉടമകളെ മസ്റ്ററിംഗ് നടത്തി ഭക്ഷ്യ ഭദ്രത ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. മസ്റ്ററിംഗ് തീയതി ദീർഘിപ്പിച്ചു ലഭിച്ചാൽ സർക്കാരിന് ആ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ഇതുസംബന്ധിച്ച സെക്രട്ടറി തലത്തിൽ ചർച്ചകൾ നടത്തി ആവശ്യമെങ്കിൽ തീയതി നീട്ടുന്നത് പരിഗണിക്കാമെന്നു കേന്ദ്രമന്ത്രി ഉറപ്പുനൽകിയെന്ന് മന്ത്രി അറിയിച്ചു.

2022-23 സാമ്പത്തികവർഷം ഹൈദരാബാദ് എൻ.ഐ.സി. നൽകിയ വിവരങ്ങളിലെ സാങ്കേതിക പിഴവുമൂലം തടഞ്ഞുവച്ചിരിക്കുന്ന 207.56 കോടി രൂപ കേരളത്തിനു അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രമന്ത്രിക്ക് അനുകൂല നിലപാടാണ്. ഭക്ഷ്യധാന്യങ്ങൾക്ക് പകരം റേഷൻ കാർഡുടമയ്ക്ക് അതിനു തത്തുല്യമായ പണം നൽകാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി മന്ത്രി അറിയിച്ചു.

കേരളത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം കുറയ്ക്കുന്നതും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതും പൊതുവിതരണ സംവിധാനത്തിന്റെ മികവുകൊണ്ടാണ്. ഉപഭോക്തൃ സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ 15 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷ്യസബ്‌സിഡിയ്ക്ക് പകരം പണം എന്ന രീതി സംസ്ഥാനത്ത് ഭക്ഷ്യധാന്യ ശേഖരത്തിൽ വൻ കുറവുണ്ടാക്കും. ഭക്ഷ്യധാന്യങ്ങൾക്കായി പൊതുവിപണിയെ പൂർണ്ണമായി ആശ്രയിക്കുന്ന നിലയുണ്ടായാൽ പൂഴ്ത്തിവയ്പിനും വിലക്കയറ്റത്തിനും കാരണമാകും. പൊതുവിതരണ ശൃംഖലയിൽ മുഖ്യപങ്കുവഹിക്കുന്ന റേഷൻ കടക്കാരുടെയും കയറ്റിറക്ക് തൊഴിലാളികളുടെയും മറ്റു ജീവനക്കാരുടെയും ഉപജീവനമാർഗ്ഗത്തിനും ഈ പദ്ധതി തടസ്സമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് നേരിട്ട് ഭക്ഷ്യധാന്യങ്ങളെടുത്ത് വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് അനുമതി നൽകിയ കേന്ദ്രസർക്കാരിനുള്ള അഭിനന്ദനം ജി.ആർ. അനിൽ കേന്ദ്രമന്ത്രിയെ അറിയിച്ചു. റേഷൻ കടക്കാർക്കുള്ള കമ്മീഷൻ, ചരക്കുകൂലി, കയറ്റിറക്കു കൂലി തുടങ്ങിയവ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ പുതുതായി നടപ്പിലാക്കിയ എസ്.എൻ.എ. ‘സ്പർശ്’ എന്ന പണമിടപാട് സംവിധാനത്തിന്റെ പോരായ്മയെക്കുറിച്ചും കേന്ദ്രമന്ത്രിയുമായി സംസാരിച്ചെന്നും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. പുതിയ പരിഷ്‌കാരം മൂലം റേഷൻ വ്യാപാരികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ നാല് മുതൽ അഞ്ച് ദിവസം വരെ ഇതുമൂലം കാലതാമസം വരുന്നുണ്ട്. അതിനാൽ പഴയ പേയ്‌മെന്റ് സംവിധാനമായ എസ്.എൻ.എ പുനഃസ്ഥാപിക്കണമെന്ന് മന്ത്രി അവശ്യപ്പെട്ടു.

സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് 60 വർഷം പൂർത്തിയാക്കിയതിന്റെയും കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിർത്തി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെയും (സപ്ലൈകോ) അമ്പതാം വാർഷിക ആഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് കേന്ദ്ര മന്ത്രിയെ ക്ഷണിക്കുകയെന്നതും കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നെന്ന് ജി.ആർ.അനിൽ അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ എട്ട് വരെ ആഘോഷപരിപാടിയുടെ മുഖ്യ അതിഥിയായി പങ്കെടുക്കുന്നതിന് കേന്ദ്രമന്ത്രിയെ ക്ഷണിച്ചതായും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കൂടിക്കാഴ്ചയിൽ മന്ത്രിയോടൊപ്പം നടക്കുന്ന എം.പി. മാരായ പി.സന്തോഷ് കുമാർ, പി.പി. സുനീർ എന്നിവരും ഉണ്ടായിരുന്നു.