വിദ്യാഭ്യാസ മേഖലയിൽ മികവിന്റെ മാറ്റങ്ങൾ: മന്ത്രി പി. രാജീവ്

2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനതല സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം കഴക്കൂട്ടം ഹയർസെക്കൻഡറി സ്‌കൂളിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിലുണ്ടാവുന്നത് മികവിന്റെ വലിയ മാറ്റങ്ങളാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങൾ സ്‌കൂൾ തുറക്കും മുൻപ് പൂർണ്ണമായി വിതരണം ചെയുന്നതിനുള്ള നടപടികൾ, സ്‌കൂൾ തുറക്കുന്ന ദിവസം മുതൽ യൂണിഫോമിൽ വരുന്നതിനായി അവധിക്കാലത്ത് തന്നെ യൂണിഫോം തുണിത്തരങ്ങളുടെ വിതരണം, സ്‌കൂളുകളിലെ സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങി നിരവധി ഗുണപരമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ സാധ്യമാക്കിയത്. വിദ്യാഭാസ വകുപ്പിന്റെ സൂക്ഷമവും കാര്യക്ഷമവുമായ പ്രവർത്തനങ്ങളിലൂടെ മികച്ച പദ്ധതികൾ സ്‌കൂളുകളിൽ നടപ്പിലാക്കാൻ കഴിയുന്നതായും ഇന്ത്യയിൽ ഏറ്റവുമധികം പശ്ചാത്തല സൗകര്യമുള്ള വിദ്യാലയങ്ങൾ കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.

629 കോടി രൂപയാണ് കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിയ്ക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത്. ഈ വർഷം 6841 സ്‌കൂളുകളിലെ 9.33 ലക്ഷം വിദ്യാർത്ഥികൾക്ക് രണ്ട് ജോഡി യൂണിഫോമുകൾ ലഭ്യമാക്കും. ഇതിനായി 40 ലക്ഷം മീറ്റർ കൈത്തറി തുണിയാണ് ഉപയോഗപ്പെടുത്തിയത്. സ്‌കൂൾ വിദ്യാർത്ഥികൾക്കും കൈത്തറി തൊഴിലാളികൾക്കും ഒരു പോലെ സഹായകമാകുന്ന പദ്ധതിയാണിത്. ഗുണമേന്മയുള്ള യൂണിഫോം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതോടൊപ്പം കൈത്തറി തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകുന്നതിനും കൈത്തറി മേഖലയ്ക്ക് പുത്തൻ ഉണർവ് നല്കുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്ന കൈത്തറി വകുപ്പിനെ മന്ത്രി അഭിനന്ദിച്ചു.

സർക്കാർ സ്‌കൂളുകളിലെ 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്കും അതേസമയം എയ്ഡഡ് സ്‌കൂളുകളിലെ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്കും കൈത്തറി യൂണിഫോം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. രണ്ട് ജോഡി കൈത്തറി യൂണിഫോം തുണി 42 വ്യത്യസ്ത കളർ കോഡുകളിലാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്. അടുത്ത അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതിന് ഒന്നര മാസം മുൻപ് യൂണിഫോം വിതരണം ആരംഭിക്കുന്നു എന്നത് ചരിത്ര സംഭവമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽ.പി, യു.പി സർക്കാർ സ്‌കൂളുകളിലും, 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽ.പി സ്‌കൂളുകളിലും കൈത്തറി യൂണിഫോം നൽകിവരുന്നു. കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതൽ 8 വരെയുള്ള ഹൈസ്‌കൂളിലെ എ.പി.എൽ വിഭാഗം ആൺകുട്ടികൾക്കും, 1 മുതൽ 8 വരെയുള്ള എയ്ഡഡ് സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും, 1 മുതൽ 5 വരെയുള്ള എയ്ഡഡ് എൽ പി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കിൽ അലവൻസ് നൽകുന്നുണ്ട്. 2025- 26 വർഷം രണ്ട് ഘടകങ്ങൾക്ക് 150 കോടി 34 ലക്ഷം രൂപ സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സർക്കാർ എൽ.പി.എസ് കുളത്തൂർ, എൽ.പി.എസ് ആലംകോട്, യു.പി.എസ് ചന്തവിള, യു.പി.എസ് കഠിനംകുളം, എൽ.പി.എസ് കുളത്തൂർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ മന്ത്രിമാരിൽ നിന്നും യൂണിഫോം ഏറ്റുവാങ്ങി. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യതിഥിയായി.