ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേനയിലേക്കാണ് പുതിയ സേനാംഗങ്ങൾ കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഒട്ടേറെ പേർ പോലീസ് സേനയുടെ ഭാഗമാകുന്നത് പോലീസിൻറെ മൊത്തത്തിലുള്ള മികവ് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറ്റവും നല്ല ക്രമസമാധാന രംഗം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സൈബർ കുറ്റകൃത്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് തുടക്കത്തിൽ തന്നെ സൈബർ രംഗത്ത് നല്ല രീതിയിൽ ഇടപെടാൻ കേരള പോലീസിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പോലീസിങ്ങിൻറെ ഭാഗമായുള്ള വിവിധ മേഖലകളിൽ മികവ് കാട്ടാൻ കേരള പോലീസിന് ആയിട്ടുന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരത്തിൽ സ്വായത്തമാക്കിയ മികവ് കാത്തുസൂക്ഷിക്കാനാണ് ഇന്നിവിടെ പാസിംഗ് ഔട്ട് കഴിഞ്ഞ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാ അർത്ഥത്തിലും ജനമൈത്രി പോലീസായി കേരള പോലീസ് മാറിയിരിക്കുന്നുവെന്നും ആയിരക്കണക്കിന് അംഗങ്ങളുള്ള സേനയാകുമ്പോൾ സമൂഹത്തിൽ കാണുന്ന ചില ദുഷ്പ്രവണതകൾ പോലീസിലേയ്ക്കും കടന്നുവന്നേക്കാമെന്നും അത്തരത്തിലുള്ള പ്രവണതകൾക്കെതിരെ നിങ്ങൾ ഓരോരുത്തരും ദൃഢമായ മനസ്സോടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയ 376 റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയ 158 പേരും കെ.എ.പി ഒന്ന്, മൂന്ന് ബറ്റാലിയനുകളിൽ നിന്നായി യഥാക്രമം 113 പേരും 105പേരുമാണ് പരേഡിൽ പങ്കെടുത്തത്. തിരുവനന്തപുരം പേയാട് സ്വദേശി അനസ് എ എൻ ആയിരുന്നു പരേഡ് കമാൻഡർ. കൊല്ലം കൊല്ലായിൽ സ്വദേശി മുഹമ്മദ് റാസി .എ പരേഡിൻറെ സെക്കൻഡ് ഇൻ കമാൻഡ് ആയി.

പരിശീലനകാലയളവിൽ മികവു തെളിയിച്ച വിവിധ ബറ്റാലിയനുകളിൽ നിന്നുള്ള റിക്രൂട്ട് സേനാംഗങ്ങൾക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസ്.എ.പിയിൽ പരിശീലനം പൂർത്തിയാക്കിയവരിൽ മികച്ച ഇൻഡോർ കേഡറ്റായി അനന്ദു ആറും മികച്ച ഔട്ട് ഡോർ കേഡറ്റായി ഹരികൃഷ്ണൻ എസും തിരഞ്ഞെടുക്കപ്പെട്ടു. ആനന്ദ്ബാബ സി പി ആണ് മികച്ച ഷൂട്ടർ. അച്ചു ബി.എസ് ആണ് ഓൾറൗണ്ടർ. കെ.എ.പി ഒന്നാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവരിൽ മികച്ച ഇൻഡോർ കേഡറ്റായി അനന്തകൃഷ്ണൻ എസും മികച്ച ഔട്ട് ഡോർ കേഡറ്റായി വിഷ്ണു ജീവാനന്ദും തിരഞ്ഞെടുക്കപ്പെട്ടു. ജോബിൻ കെ എം ആണ് മികച്ച ഷൂട്ടർ. അജയ് പി എസ് ആണ് ഓൾറൗണ്ടർ.

കെ.എ.പി മൂന്നാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവരിൽ മികച്ച ഇൻഡോർ കേഡറ്റായി സർഫറാസ് എസ്സും മികച്ച ഔട്ട് ഡോർ കേഡറ്റായി അനന്തകൃഷ്ണൻ എസ്സും തിരഞ്ഞെടുക്കപ്പെട്ടു. ശരത്ചന്ദ്രൻ ആർ ആണ് മികച്ച ഷൂട്ടർ. മേഘനാഥ് വി ആർ ആണ് ഓൾറൗണ്ടർ. എസ്.എ.പി ബറ്റാലിയനിൽ നിന്ന് പരിശീലനം നേടിയവരിൽ ബിരുദാനന്തര ബിരുദധാരികളായ ഏഴ് പേരും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമുള്ള രണ്ടുപേരും ബിടെക് ബിരുദ ധാരികളായ 23 പേരും മറ്റ് ബിരുദധാരികളായ 78 പേരും ഡിപ്ലോമ യോഗ്യതയുള്ള 10 പേരും പ്ലസ്ടു, ഐ.ടി.ഐ യോഗ്യതയുള്ള 38 പേരുമാണുള്ളത്. ത്യപ്പുണ്ണിത്തുറ ആസ്ഥാനമായുള്ള കെ.എ.പി ഒന്നാം ബറ്റാലിയനിൽ നിന്ന് പരിശീലനം നേടിയവരിൽ ബിരുദാനന്തര ബിരുദധാരിയായ ആറ് പേരും ബിരുദധാരികളായ 61 പേരും ബിടെക് ബിരുദ ധാരികളായ എട്ട് പേരും ഡിപ്ലോമ യോഗ്യതയുള്ള ഏഴ് പേരും പ്ലസ്ടു, ഐ.ടി.ഐ യോഗ്യതയുള്ള 32 പേരുമാണ് ഉള്ളത്.

അടൂർ ആസ്ഥാനമായുള്ള കെ.എ.പി മൂന്നാം ബറ്റാലിയനിൽ നിന്ന് പരിശീലനം നേടിയവരിൽ ബിരുദാനന്തര ബിരുദധാരിയായ ഏഴ് പേരും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമുള്ള മൂന്ന് പേരും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ള ഒരാളും ബിരുദധാരികളായ 46 പേരും ബിടെക് ബിരുദ ധാരികളായ 14 പേരും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദമുള്ള ഒരാളും ബി.എഡ് ബിരുദധാരിയായ ഒരാളും ഡിപ്ലോമ യോഗ്യതയുള്ള 10 പേരും പ്ലസ്ടു, ഐ.ടി.ഐ യോഗ്യതയുള്ള 21 പേരുമാണ് ഉള്ളത്. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, എ.ഡി. ജി. പി മാർ,മറ്റു മുതിർന്ന പോലീസ് ഓഫീസർമാർ ചടങ്ങിൽ പങ്കെടുത്തു.