മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളുടെ മേഖലാ അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ പാലക്കാട് നടന്നു. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ അവ കണ്ടെത്തി പരിഹരിക്കുന്നതിനുമാണ് മേഖലാ അവലോകന യോഗങ്ങള്‍‍ നടത്തുന്നത്. മന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.

2023 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് ആദ്യ മേഖലാ യോഗങ്ങള്‍ നടന്നത്. 956 വിഷയങ്ങളാണു അന്ന് സംസ്ഥാനത്താകെ യോഗങ്ങളില്‍ പരിഗണിക്കുന്നതിനായി കണ്ടെത്തിയിരുന്നത്. ഇതില്‍ 151 വിഷയങ്ങള്‍ അവിടെ ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 2023 ലെ മേഖല അവലോകന യോഗങ്ങളുടെ ഫലപ്രാപ്തിയാണ് വീണ്ടും അത്തരത്തില്‍ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രേരകമായത്.

മൂന്ന് വിഭാഗത്തില്‍പ്പെടുന്ന വിഷയങ്ങളാണ് ഈ വര്‍ഷത്തെ മേഖലാ യോഗങ്ങളില്‍ പരിഗണിക്കുന്നത്. 2023ലെ യോഗങ്ങളില്‍ പരിഗണിച്ചവയും എന്നാല്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയാത്തവയും, മുഖ്യമന്ത്രി എം.എല്‍.എ.മാരുമായി നടത്തിയ യോഗങ്ങളില്‍ എം.എല്‍.എ.മാര്‍ ഉന്നയിച്ച മണ്ഡലത്തിലെ പ്രധാന വികസന പ്രവര്‍ത്തനങ്ങളും, ജില്ലാ കളക്ടര്‍മാര്‍ പുതുതായി കണ്ടെത്തിയ ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുമാണ് പരിഗണിക്കുന്നത്. ഇതിനുപുറമെ നവകേരള സദസ്സിന്റെ ഭാഗമായി നിയോജക മണ്ഡലങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികളും ഗ്രാമീണ റോഡിന്റെ പുനരുദ്ധാരണ പദ്ധതിയും ഇത്തരം യോഗങ്ങളില്‍ വിലയിരുത്തുന്നു. ഈ വിഭാഗങ്ങളിലായി 1036 വിഷയങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ 201 എണ്ണത്തില്‍ ഇതിനോടകം തന്നെ സര്‍ക്കാര്‍ തലത്തില്‍ പരിഹാരം കാണാനായിട്ടുണ്ട്. 124 വിഷയങ്ങളില്‍ അടുത്ത 6 മാസത്തിനുള്ളില്‍ പരിഹാരം കാണാനാകുമെന്ന് വിലയിരുത്തിയിട്ടുണ്ട്.

സാധാരണ ഗതിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ വകുപ്പ് സെക്രട്ടറിക്ക് കത്തെഴുതുകയും അത് ഫയലായി രൂപാന്തരപ്പെട്ട് വിവിധ തലങ്ങളില്‍ കൈകാര്യം ചെയ്ത് തീരുമാനത്തിലെത്തി ചേരാന്‍ ഒട്ടേറെ കാലതാമസമെടുക്കും. എന്നാല്‍ മേഖലാ അവലോകന യോഗത്തിന്റെ ഭാഗമായി കണ്ടെത്തുന്ന വിഷയങ്ങള്‍ ഇത്തരം കത്തിടപാടുകള്‍ക്കപ്പുറം ഉദ്യോഗസ്ഥര്‍ നേരിട്ടുതന്നെ ആശയവിനിമയം നടത്തി പരിഹരിക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന പദ്ധതികളായ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ലൈഫ്, ആര്‍ദ്രം, ഹരിതകേരളം, മാലിന്യ മുക്ത നവകേരളം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ വിലയിരുത്തും.

ഈ മേഖലാ അവലോകന യോഗങ്ങളില്‍ പരിഗണിക്കുന്നതിന് കണ്ടെത്തിയിട്ടുള്ള വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പിക്കാനാകാത്തവ സെക്രട്ടറിമാര്‍ നിരീക്ഷിക്കുകയും സമയബന്ധിതമായി പരിഹരിക്കുകയും ചെയ്യും. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലയുടെ മേഖലാ യോഗം മെയ് 15 ന് തിരുവനന്തപുരത്ത് നടക്കും.