സാങ്കേതിക  പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകി വികസനപദ്ധതികൾക്ക് വേഗവും ദിശബോധവും പകർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും  മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള തിരുവനന്തപുരം മേഖലാ അവലോകന യോഗം. കൂടുതൽ വേഗത്തിലും  മികവോടെയും വികസന, ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ഇടപെടലും നിർദേശങ്ങളുമാണ് യോഗം നൽകിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വികസന വിഷയങ്ങൾ  ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനായാണ് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മേഖലാ അവലോകന യോഗം സംഘടിപ്പിച്ചത്. ഇനിയും പൂർത്തികരിക്കേണ്ട പദ്ധതികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നിലവിൽ പുരോഗമിക്കുന്ന വികസന-ക്ഷേമ പദ്ധതികളുടെ വേഗം കൂട്ടാനും ആവശ്യമായ തീരുമാനങ്ങളും നടപടികളുമാണ് യോഗത്തിലുണ്ടായത്. അതോടൊപ്പം ജില്ലയുടെ വിവിധ മേഖലകളിലെ പൊതുവായ വികസന പുരോഗതിയും വിലയിരുത്തി. യോഗത്തിൽ വകുപ്പ് സെക്രട്ടറിമാർ  പദ്ധതി നിർവഹണത്തിലെ പുരോഗതി വിശദീകരിച്ചു.

ജില്ലയിലെ 20 പ്രധാനപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ജില്ലാ കളക്ടർമാർ അവതരിപ്പിക്കുകയും വകുപ്പ് സെക്രട്ടറിമാർ തുടർ നടപടികൾ വിശദീകരിക്കുകയും ചെയ്തു. മുതലപ്പൊഴിയിൽ മൽസ്യബന്ധന യാനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിന് പൊഴി പൂർണമായും മുറിക്കുന്നതിനാവശ്യമായ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് യോഗത്തിൽ നിർദേശം നൽകി. രാജാജി നഗർ പുനരധിവാധ പദ്ധതിയിലുൾപ്പെട്ടവർക്ക് നടപ്പിലാക്കുന്ന സാമൂഹിക ഭവന സമുച്ചയ നിർമാണം എത്രയും വേഗം പൂർത്തീകരിക്കണം. തിരുവനന്തപുരം ഔട്ടർ റിംഗ്-റോഡ് എൻ എച്ച് 866 ഭൂമി ഏറ്റെടുക്കലിന്റെ നഷ്ട പരിഹാര വിതരണം പൂർത്തിയാക്കുന്നതിനുള്ള പരിസ്ഥിതി ക്ലിയറൻസ് ലഭ്യമാക്കൽ, കന്യാകുമാരിയിലേക്കുള്ള പാതയെന്ന നിലയിൽ പ്രാധാന്യമുള്ള ബാലരാമപുരം- വഴിമുക്ക് റോഡ് നിർമാണം പൂർത്തീകരണത്തിനുള്ള ധനകാര്യ വകുപ്പ് അനുമതി  എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾ പരമാവധി വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാർവതി പുത്തനാറിൽ മാംസാവശിഷ്ടം നിക്ഷേപിക്കാതിരിക്കുന്നതിന് ഉയർന്ന കമ്പി വേലികൾ കെട്ടുന്നതിന് തിരുവനന്തപുരം കോർപ്പറേഷനുമായി സഹകരിച്ച് പദ്ധതി ആവിഷ്‌ക്കരിക്കും.

ദേശീയ പാതാ അതോറിറ്റിയുമായി സഹകരിച്ച്  ദേശീയ പാതയുമായി ബന്ധപ്പെട്ട് കിടക്കുന്ന സംസ്ഥാന പദ്ധതികൾ പൂർത്തീകരിക്കുന്നതിന് വേണ്ട നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട നിലയ്ക്കൽ ആശുപത്രി നിർമാണം ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്നതിനുള്ള ചർച്ചകൾ ആംഭിക്കുന്നതിന് മുഖ്യമന്ത്രി നിർദേശം നൽകി. അബാൻ ഫ്ളൈഓവർ നിർമാണം, പ്ലാപ്പള്ളി അച്ചൻകോവിൽ റോഡ് വനഭൂമി ലഭ്യമാക്കൽ, അച്ചൻകോവിൽ ചിറ്റാർ റോഡിനു സമീപം അച്ചൻകോവിൽ ധർമ്മശാസ്ത ക്ഷേത്രത്തിൽ നിന്നും ഒൻപത് കി.മീ ഉൾവനത്തിലെ ആവണിപ്പാറ പട്ടികവർഗ സെറ്റിൽമെന്റിൽ പാലം നിർമാണത്തിനുള്ള അനുമതി, വടശേരിക്കര പാലം നിർമാണം, കോതേക്കാട്ട് പാലം, ശ്രീ വല്ലഭ ക്ഷേത്രം തെക്കേനട പാലം, ഗണപതിപുരം പാലം, പുല്ലംപ്ലാവിൽകടവ് പാലം, കാറ്റോഡ് പാലം നിർമാണം, നിലക്കൽ ആശുപത്രി നിർമാണം, റാന്നി താലൂക്ക് ആശുപത്രി നിർമാണം, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, അടൂർ ജനറൽ ആശുപത്രി സ്ഥലപരിമിതി പരിഹരിക്കൽ, പമ്പ റിവർ വാലി ടൂറിസം പദ്ധതി, റാന്നി നോളഡ്ജ് വില്ലേജ് പദ്ധതി നിർമാണം, അടൂർ ഇന്റർനാഷണൽ സ്റ്റേഡിയം, പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിലും കൈവഴികളിലുമായി അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ, എഫ്.എസ്.ടി.പി കൊടുമൺ പ്ലാന്റേഷൻ, എൻ ഊര് പൈതൃക ഗ്രാമം പദ്ധതി, സുബല പാർക്കിന്റെ പുനരുദ്ധാരണം, ജി.എച്ച്.എസ്.എസ് ചിറ്റാർ ഓഡിറ്റോറിയം നിർമാണം, കേരള കപ്പാസിറ്റേഴ്സ് എൻജിനിയറിങ് ടെക്നിഷ്യൻസ് വ്യവസായ സഹകരണ സംഘത്തിലെ സൊസൈറ്റി പ്രവർത്തിച്ചിരുന്ന സ്ഥലം വ്യാവസായിക ആവശ്യത്തിന് ഏറ്റെടുക്കുന്നത് സംബന്ധിച്ച വിഷയം, പമ്പ നിലയ്ക്കൽ ബേസ് ക്യാമ്പിൽ റവന്യു ഹൗസ് സ്ഥാപിക്കുന്നത് സംബന്ധിച്ച വിഷയം, വനഭൂമി പട്ടയം സംബന്ധിച്ച വിഷയം തുടങ്ങിയവയിലെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.

കൊല്ലം ചവറ കെ.എം.എം.എൽ പരിസരത്തെ ഭൂമിയുടെ ഏറ്റെടുക്കലിൽ നടപടിക്രമങ്ങൾ വേഗം പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. ശാസ്താംകോട്ട സിവിൽ സ്റ്റേഷൻ നിർമാണത്തിൽ നിലവിലെ ഭരണാനുമതി പ്രകാരം തുടർനടപടികൾ സ്വീകരിക്കും.

കൊല്ലം ജില്ലയിൽ വാതിൽപ്പടി കളക്ഷൻ 100 ശതമാനം കൈവരിച്ചത് അഭിനന്ദനാർഹമാണെന്നും മറ്റു ജില്ലകൾ ഈ നേട്ടം മാതൃകയാക്കേണ്ടതാണെന്നും യോഗം വിലയിരുത്തി.  കാഞ്ഞിരത്തുംക്കടവ് പാലം പൂർത്തീകരിക്കാനുള്ള നടപടികൾ, ശാസ്താംകോട്ട മിനി സിവിൽ സ്റ്റേഷൻ പൂർത്തീകരണം, ദേശീയപാത 66ന്റെ നിർമ്മാണത്തിനായി വെട്ടുതറയിൽ സ്ഥലമേറ്റെടുപ്പും അടിപ്പാത നിർമ്മാണവും, ചിറ്റുമൂല മേൽപാലം നിർമ്മാണത്തിനുള്ള സാങ്കേതിക അനുമതി, മുണ്ടയ്ക്കൽ കൊണ്ടത്തു പാലം നവീകരണം, മന്ദഗതിയിലായ പെരുമൺ പാലം നിർമ്മാണം, ആവണീശ്വരം റെയിൽവേ സ്റ്റേഷൻ കൊട്ടാവട്ടം മുക്ക് സ്‌കൂൾ റോഡ് നിർമ്മാണം, ജില്ലയിലെ വിവിധ സമഗ്ര കുടിവെള്ള പദ്ധതികൾക്കായി കല്ലടയാറിൽ തടയണ നിർമ്മാണം, ജലജീവൻ മിഷൻ പദ്ധതിക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കൽ, ചിറക്കര ലിഫ്റ്റ് ഇറിഗേഷൻ, പരവൂർ ഡിസ്ട്രിബ്യൂട്ടറിയുടെ പൂർത്തീകരണം, ശാസ്താംകോട്ട താലൂക്ക് ആശൂപത്രി വികസനം, നീണ്ടകര താലൂക്ക് ആശൂപത്രി നവീകരണം, നെടുമ്പന പഞ്ചായത്തിലെ വടക്കേക്കര പാലം നിർമ്മാണം, കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണം, ഒലയരിക് വെള്ളച്ചാട്ട വിനോദ സംരക്ഷണ പദ്ധതി, തഴവ ഗവ: കോളേജിന് സ്വന്തമായി കെട്ടിടം, കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോ നവീകരണം, വാളത്തുങ്കൽ ഗവ: ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പുതിയ കെട്ടിട നിർമ്മാണം, പത്തനാപുരം മിനി സിവിൽ സ്റ്റേഷന്റെയും കോടതി സമുച്ചയത്തിന്റെയും നിർമ്മാണം തുടങ്ങി വിവിധ വിഷയങ്ങളിലെ തുടർനടപടി മുഖ്യമന്ത്രി വിലയിരുത്തി.

മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, കെ.ബി. ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, റോഷി അഗസ്റ്റിൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, വി.എൻ. വാസവൻ, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, എം.ബി. രാജേഷ് , ഡോ. ആർ. ബിന്ദു, ജി.ആർ. അനിൽ, പി. പ്രസാദ്, വീണാ ജോർജ്, ജെ. ചിഞ്ചുറാണി, ഒ.ആർ. കേളു, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് തല മേധാവികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.