അറബിക്കടലിൽ കേരള തീരത്തോട് ചേർന്ന് ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ടു സ്ഥിതിഗതികൾ വിലയിരുത്തിയെന്നും നടപടികൾ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൊച്ചിയിൽ നിന്നും 38 നോട്ടിക്കൽ മൈൽ അകലെ എം എസ് സി എൽസ 3 കപ്പൽ ചരിഞ്ഞതായി 24ന് വൈകിട്ട് 4 മണിക്കാണ്‌കോസ്റ്റ് ഗാർഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുന്നത്. വിവരം ലഭിച്ചപ്പോൾ തന്നെ പൊതു ജനങ്ങൾക്കും മത്സ്യ തൊഴിലാളികൾക്കുമുള്ള മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു.

25ന് കപ്പൽ പൂർണ്ണമായും മുങ്ങി. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നൗട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. കപ്പലിൽ മൊത്തം 643 കണ്ടെയ്‌നറുകൾ ഉണ്ടായിരുന്നു. ഇവയിൽ 73 എണ്ണം ശ്യൂന്യമായിരുന്നു. 13 എണ്ണത്തിൽ കാൽഷ്യം കാർബൈഡ് ഉണ്ട്. 46 എണ്ണത്തിൽ  ഹൈഡ്രാസിൻ എന്ന പ്ലാസ്റ്റിക് ഘടകങ്ങൾ ആണ്. ഒരെണ്ണം റബർ കോമ്പൌണ്ട് അടങ്ങിയതാണ്. തടി, പഴങ്ങൾ, തുണി എന്നിവയും ചിലതിൽ ഉണ്ട്. ഏകദേശം 100 ഓളം കൺടെയ്‌നറുകൾ കടലിൽ വീണിട്ടുണ്ടാകും എന്നാണ് അനുമാനിക്കുന്നത്.

26ന് അടിയന്തിരമായ യോഗം ചേർന്ന്  സ്ഥിതിഗതികൾ വിലയിരുത്തി. ഇതുമായി ബന്ധെപ്പെട്ട് പ്രതികരണ പ്രവർത്തങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർ അന്നുതന്നെ ഓയിൽ സ്പിൽ കണ്ടിജൻസി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വിദഗ്ധരുമായി ചർച്ച നടത്തി. മലയാളിയായ മുരളിതുമ്മാരക്കുടി അടക്കമുള്ളവരണ് ചർച്ചയിൽ പങ്കെടുത്തതെന്നു മുഖ്യമന്ത്രി അറിയിച്ചു.

നിലവിൽ ഏകദേശം 54 കൺടെയ്‌നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരത്ത് അടുത്തിട്ടുണ്ട്.  തിരുവനന്തപുരം ജില്ലയുടെ തീരത്തടിഞ്ഞ കൺടൈനറുകളിൽ നിന്ന് നർഡിൽസ് എന്നറിയപ്പെടുന്ന ചെറിയപ്ലാസ്റ്റിക്  തരികൾ അടിഞ്ഞുകൂടിയിട്ടുണ്ട്. നിലവിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ക്ലീനിങ് പ്രവർത്തങ്ങൾ ആരംഭിച്ചിട്ടുണ്ട്. നമ്മുടെ തീരത്തിന്റെ സംരക്ഷണത്തിന് നാം തന്നെ മുന്നോട്ട് ഇറങ്ങേണ്ടതുണ്ട്. പോലീസ്, എസ്.പി.സി,   ആപ്ത മിത്ര, സിവിൽ ഡിഫെൻസ് വളണ്ടീയർമാരെ പെല്ലറ്റ് അടിഞ്ഞ എല്ലാ തീരങ്ങളിലും വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ സർവ്വേ ഈ സ്ഥലങ്ങളിൽ പൂർത്തിയാക്കിയിട്ടുണ്ട്.

എം.എസ്.സി കമ്പനി കേരള സർക്കാരുമായി ചർച്ച നടത്തി. കേരളത്തിലെ പരിസ്ഥിതി ആഘാതം, തൊഴിൽ നഷ്ടം, ടൂറിസം നഷ്ടം എന്നിവയുടെ ചെലവുകൾ കണക്കാക്കേണ്ടതുണ്ട്. കപ്പൽ പൂർണ്ണമായും കേരളതീരത്ത് നിന്നും മാറ്റണം എന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നതിനും നർഡിൽസ് കൈകാര്യം ചെയ്യാനുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിശദമായ മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്.

കോസ്റ്റ് ഗാർഡ്, നേവി, ദേശിയ ദുരന്ത പ്രതികരണ സേനയുടെ സി.ബി.ആർ.എൻ ടീം, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികൾ.പോലീസ്, ഫയർ ഫോഴ്‌സ് എന്നിവരാണ് പ്രതികരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.

റവന്യൂ മന്ത്രി, ഫിഷറീസ് മന്ത്രി, ചീഫ് സെക്രട്ടറി,  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചു ഈ വിഷയം ചർച്ച ചെയ്തിരുന്നു. തീരപ്രദേശത്ത് ഉണ്ടായ പ്രയാസങ്ങൾ  വിശദമായി ചർച്ച ചെയ്തു. കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പ്രയാസങ്ങൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ  ബാധിച്ചിട്ടുണ്ട്. അവർക്ക് താൽക്കാലിക ആശ്വാസം നൽകാൻ യോഗത്തിൽ തീരുമാനമായി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകും. ഓരോ കുടുംബത്തിനും ആയിരം രൂപ വീതവും ആറു കിലോഗ്രാം അരി വീതം സൗജന്യ റേഷനും നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

കപ്പൽ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. (സ്റ്റേറ്റ് സ്‌പെഷ്യൽ ഡിസാസ്റ്റർ) ഡയറക്ടർ ജനറൽ ഷിപ്പിംഗുമായി ചർച്ചചെയ്ത് നിലവിലുള്ള സ്ഥിതി അവലോകനം ചെയ്തിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ഏകദേശം 20 നോട്ടിക്കൽ മൈൽ പ്രദേശം ഒഴിവാക്കി മത്സ്യബന്ധനം നടത്തണം എന്നതാണ് നിലവിലെ നിർദ്ദേശം.

പോണ്ടിച്ചേരിയിൽ നിന്ന് ഒരു കപ്പൽ അപകടം നടന്ന സ്ഥലത്തേക്ക് തിരിക്കുന്നുണ്ട്. മുങ്ങിയ കപ്പലിന്റെയും ആഴത്തിൽ പതിഞ്ഞുകിടക്കുന്ന കണ്ടെയ്‌നറുകളുടെയും സ്ഥാനം കൃത്യമായി കണക്കാക്കാനുള്ള സോണാർ സർവ്വേ ഇന്ന് തന്നെ ആരംഭിക്കും.  കൃത്യമായി സ്ഥാനം നിശ്ചയിച്ചു കഴിഞ്ഞാൽ അതിന് ചുറ്റും ബോയ ഇട്ട് അടയാളപ്പെടുത്തിയശേഷം മറ്റു സ്ഥലങ്ങൾ മത്സ്യബന്ധനത്തിന് അനുവാദം നൽകുന്ന കാര്യം ആലോചിക്കും.

ഈ വിഷയവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അവയുടെ പൊള്ളത്തരത്തെക്കുറിച്ച് ഈ രംഗത്തെ വൈദഗ്ധ്യം ഉള്ളവർ തന്നെ പറഞ്ഞിട്ടുള്ളത് എല്ലാവരും ശ്രദ്ധിച്ചു കാണും.  അത്തരം ഊഹാപോഹങ്ങളിൽ ആരും കുടുങ്ങി പോകരുതെന്നു മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പൂർണതോതിൽ പാലിക്കണം. പ്ലാസ്റ്റിക്കോ എണ്ണയോ തീരത്ത് വന്ന് അടിഞ്ഞാൽ അത് വൃത്തിയാക്കാൻ കൃത്യമായ മാർഗ്ഗനിർദേശം അതോറിറ്റി നൽകും. കടലിൽ ഒഴുകി നടക്കുകയോ വലയിൽ കുടുങ്ങുകയോ ചെയ്യുന്ന വസ്തുക്കൾ മത്സ്യത്തൊഴിലാളികൾ എടുത്ത് ബോട്ടിൽ കയറ്റരുത്. അവയെക്കുറിച്ചുള്ള വിവരങ്ങൾ അപ്പോൾ തന്നെ അധികൃതർക്ക് കൈമാറണം.

കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്‌നറുകൾ ഭാരം കൂടുതലുള്ളതിനാൽ കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിയത് ആയിട്ടാണ് പറയുന്നത്. അതുകൊണ്ട് ഇപ്പോൾ അപകടമൊന്നും ഇല്ല. മത്സ്യം ഉപയോഗിക്കാതിരിക്കാനുള്ള സാഹചര്യം നിലവിലില്ല. അക്കാര്യത്തിൽ വേണ്ട പരിശോധനകൾ ബന്ധപ്പെട്ട ഏജൻസികൾ നടത്തുന്നുണ്ട്.

ഡയറക്ടർ ജനറൽ ഷിപ്പിംഗുമായി ചീഫ് സെക്രട്ടറി അടക്കമുള്ളവർ പങ്കെടുത്ത ചർച്ച നടന്നിരുന്നു. അത് പ്രകാരം കേരള തീരത്തെ എല്ലാ കണ്ടെയ്‌നറുകളും കസ്റ്റംസിന് ആണ് കൈമാറുക. നിലവിൽ 20 കണ്ടെയ്‌നറുകൾ കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ളവ കൊല്ലത്തേക്ക് കൊണ്ടുപോയി കസ്റ്റംസിന് കൈമാറും. നഷ്ടപരിഹാര ക്ലൈമുകൾ ഫയൽ ചെയ്യേണ്ടതുണ്ട്. അതിനായി കേരള സർക്കാരിനെ സഹായിക്കാൻ നിയോഗിച്ചിരിക്കുന്നത് ഡെപ്യൂട്ടി നോട്ടിക്കൽ അഡൈ്വസറായ ക്യാപ്റ്റൻ അനീഷ് ജോസഫിനെ ആണെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അറിയിക്കുകയുണ്ടായി. നഷ്ടപരിഹാര ക്ലൈമുകൾ ഫയൽ ചെയ്യുന്നതിൽ മറ്റു സംസ്ഥാന സർക്കാരുകളെ സഹായിച്ച പരിചയം ആദ്ദേഹത്തിന് ഉണ്ട്.

പ്രൊട്ടക്ഷൻ ആൻഡ് ഇന്റമിനിറ്റി (P&I) എന്ന ഇൻഷുറൻസ് ഏജൻസി കൊച്ചിയിൽ ഒരു നാശനഷ്ട ബാധ്യത ഡെസ്‌ക്ക് സ്ഥാപിച്ചിട്ടുണ്ട്. ഈ ഏജൻസിയുമായി ബന്ധപ്പെടുന്ന നോഡൽ ഓഫീസർ ഡെപ്യൂട്ടി നോട്ടിക്കൽ അഡൈ്വസർ ആയ ക്യാപ്റ്റൻ അനീഷ് ജോസഫ് തന്നെയാണ്. അദ്ദേഹത്തെ ഈയാഴ്ച തന്നെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കുന്നതും എല്ലാ ബന്ധപ്പെട്ട വകുപ്പുകളിലെയും നോഡൽ ഓഫീസർമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യോഗം സംഘടിപ്പിക്കുകയും ചെയ്യും. ക്ലൈമുകൾ കൃത്യമായും സമയബന്ധിതമായും ഫയൽ ചെയ്യാൻ ഇത് സഹായകമാകും എന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.  കപ്പലിന്റെ ഇന്ധന അറയിലുള്ള ഇന്ധനം പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കപ്പൽ കമ്പനി അറിയിച്ചിട്ടുണ്ട്. അതുവരെയോ അല്ലെങ്കിൽ കപ്പലിന് ചുറ്റും ബോയ സ്ഥാപിക്കുന്നത് വരെയോ കപ്പലിൽ നിന്ന് 20 നോട്ടിക്കൽ മൈൽ ചുറ്റളവിൽ മത്സ്യബന്ധനം നടത്താൻ പാടില്ല. കപ്പലിന്റെ അവശിഷ്ടങ്ങളും അതിനടുത്തുള്ള കണ്ടെയ്‌നറുകളും മറ്റും നീക്കം ചെയ്യാൻ കാലവർഷത്തിനു ശേഷം മാത്രമേ സാധിക്കൂ.