മുഖ്യധാരാ വികസന സങ്കല്പങ്ങൾക്ക് ബദലായി ജനപക്ഷ വികസനത്തിന്റെ പുതിയ പരിപ്രേക്ഷ്യം മുന്നോട്ടു വെച്ചാണ് കേരളം ലോകത്തിന് മാതൃകയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, പൊതുമേഖല മുതലായ മേഖലകളിലെ കേരളത്തിന്റെ മുന്നേറ്റം ലോക ശ്രദ്ധയാകർഷിച്ചു. ജനങ്ങൾ നൽകിയ കലവറയില്ലാത്ത പിന്തുണയോടെ അഭൂതപൂർവ്വമായ വളർച്ചയുടെ പാതയിലാണ് ഇന്ന് കേരളം. ഏപ്രിൽ 20 മുതൽ സർക്കാരിന്റെ വർഷിക പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം സഞ്ചരിച്ചിട്ടുണ്ട്. വ്യത്യസ്ത മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായി 14 ജില്ലകളിലും നേരിട്ട് സംവദിക്കാൻ അവസരമുണ്ടായി. ഏഴായിരത്തിൽ പരം പേരുമായാണ് അങ്ങനെ സംസാരിച്ചത്. മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും ബഹുജന റാലികളിലും പങ്കെടുത്തു.
14 ജില്ലകളിലും വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ”എന്റെ കേരളം” എന്ന പേരിൽ പ്രദർശന മേളകളും നടന്നു. സർക്കാരും ജനങ്ങളും തമ്മിലുള്ള പാരസ്പര്യത്തിന്റെ ജീവസ്സുറ്റ അനുഭവമായിരുന്നു വാർഷിക പരിപാടികൾ. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ എത്രമാത്രം നടപ്പാക്കിയെന്ന പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ് തിരുവനന്തപുരത്തെ റാലി സമാപിച്ചത്. 2021 ൽ നിന്നും 2025 ലേക്കെത്തുമ്പോൾ വലിയൊരു ശതമാനം വാഗ്ദാനങ്ങളും നിറവേറ്റാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ ഇനിയുള്ള ഒരു വർഷം കൊണ്ട് പൂർത്തിയാക്കും എന്ന ഉറച്ച ബോധ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന മന്ത്രിസഭയാകെ 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി നേരിട്ടു സംവദിച്ചിരുന്ന ”നവകേരള സദസ്സ്” വികസന പ്രവർത്തനങ്ങളിലെ ജനകീയ മുൻകൈയുടെ ഏറ്റവും ഉദാത്തമായ ഉദാഹരണമായിരുന്നു. നവകേരള സദസ്സിനോടുള്ള ജനങ്ങളുടെ സക്രിയമായ പ്രതികരണം സംസ്ഥാനത്തിന്റ ഭാവി വികസനത്തിന് ശരിയായ ദിശബോധം പകർന്നു നൽകുന്ന നിലയിലായിരുന്നു. കേരള വികസനത്തെ മെച്ചപ്പെടുത്തുവാൻ ഉതകുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സദസ്സിൽ ഉയർന്നുവന്നു. നവകേരള സദസ്സിലെ സംവാദവേദികളിൽ ഇങ്ങനെ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
നവകേരള സദസ്സിലെ സംവാദത്തിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു. നവകേരളസദസ്സിൽ വിവിധ വിഭാഗം ജനങ്ങൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുൻഗണന അനുസരിച്ച് അനുമതി നൽകുന്നതിനും സാങ്കേതികമോ മറ്റ് കാരണങ്ങളോ മൂലം നിലവിലെ പദ്ധതികൾക്ക് പകരം പുതിയ/അധിക പദ്ധതികൾ അംഗീകരിക്കുവാൻ ഉള്ള അനുമതി നൽകുവാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ അധികാരപ്പെടുത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുകയെന്നും മലപ്പുറം ജില്ലയുടെ കാര്യത്തിൽ അറിയിപ്പ് പിന്നീട് ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.