ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. നീതി ആയോഗിന്റെ 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 0.55% മാത്രമാണ് ദാരിദ്ര്യത്തിന്റെ ബുദ്ധിമുട്ടുകൾ നേരിടുന്നത്. 2022-ൽ ഇത് 0.71% ആയിരുന്നു എന്നത് ദാരിദ്ര്യം കുറയ്ക്കുന്നതിൽ സംസ്ഥാനം കൈവരിച്ച പുരോഗതി വ്യക്തമാക്കുന്നു. രാജ്യത്തെ ദാരിദ്ര്യമില്ലാത്ത ഏക ജില്ല എന്ന നേട്ടം എറണാകുളത്തിന് സ്വന്തമാക്കാൻ കഴിഞ്ഞതും കേരളത്തിന്റെ ഈ രംഗത്തെ മികവിന് ഉദാഹരണമാണ്.
അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ പൂർണ്ണമായും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ സർക്കാർ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ ‘അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി’ക്ക് അംഗീകാരം നൽകി. തദ്ദേശ സ്ഥാപന തലങ്ങളിലും വാർഡ്/ഡിവിഷൻ തലങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ 1,03,099 വ്യക്തികൾ ഉൾപ്പെടുന്ന 64,006 അതിദരിദ്ര കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കി. ഓരോ കുടുംബത്തിന്റെയും ദുരിത കാരണങ്ങൾ കണ്ടെത്തി ഹ്രസ്വകാല, ഇടക്കാല, ദീർഘകാല പരിപാടികളായി തരംതിരിച്ച് സൂക്ഷ്മമായ പദ്ധതികൾ ആസൂത്രണം ചെയ്തു.
ഇതിന്റെ ഫലമായി ആദ്യഘട്ടത്തിൽ 30,658 കുടുംബങ്ങളെയും (47.89%) 2025 മെയ് 23ന് 51,417 കുടുംബങ്ങളെയും (80.33%) അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു. 2025 നവംബറോടെ സംസ്ഥാനത്ത് അതിദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇത് യാഥാർത്ഥ്യമാകുന്നതോടെ ‘ദാരിദ്ര്യ നിർമ്മാർജ്ജനം’, ‘പട്ടിണിയില്ലാതാക്കൽ’ എന്നീ സുപ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർണ്ണമായി കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.
ആരോഗ്യത്തോടൊപ്പം വിദ്യാഭ്യാസം, ജീവിത നിലവാരം, പാർപ്പിടം, പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങൾ, വൈദ്യുതി ലഭ്യത തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ച് തയ്യാറാക്കുന്ന ദാരിദ്ര്യ സൂചികയിൽ കേരളം മുൻപന്തിയിലാണ്. ജനങ്ങളോടൊപ്പം നിലകൊള്ളുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്ന സർക്കാരിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരം കൂടിയാണ് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമെന്ന ഈ നേട്ടം. ഈ മുന്നേറ്റം കേരളത്തിന്റെ സാമൂഹിക നീതിയിലൂന്നിയുള്ള വികസന കാഴ്ചപ്പാടിന്റെ ഫലമാണ്.
കരുത്തോടെ കേരളം- 39