ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇമ്പാക്റ്റ് റാങ്കിങ്ങിൽ (ടിഎച്ച്ഇ) കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല (കുസാറ്റ്) ആഗോളതലത്തിൽ 401-600 ബാൻഡിൽ ഇടം നേടി. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ കുതിപ്പിന് പൊൻതിളക്കമേകിയിരിക്കുകയാണ് കുസാറ്റ് ഈ വർഷത്തെ ടിഎച്ച്ഇ റാങ്കിങ്ങിൽ നേടിയ ആഗോള നേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ടൈംസ് റാങ്കിങ്ങിൽ ഇന്ത്യയിൽ പതിനേഴാം സ്ഥാനത്തും കേരളത്തിൽ ഒന്നാമതുമാണ് കുസാറ്റ്. 2025 ലെ ക്യു എസ് റാങ്കിലും ലോകത്തെ മികച്ച ആയിരം സ്ഥാപനങ്ങളിൽ ഒന്നായിരുന്നു കുസാറ്റ് എന്ന് മന്ത്രി പറഞ്ഞു.

വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ മികച്ച റാങ്കിങ് കുസാറ്റ് നേടി. വെള്ളത്തിനടിയിലെ ജീവൻ എന്ന വിഭാഗത്തിലാണ് ഏറ്റവും മികച്ച നേട്ടം. ആഗോളതലത്തിൽ അമ്പത്തിയെട്ടാം സ്ഥാനവും ദേശീയ-സംസ്ഥാനതലങ്ങളിൽ ഒന്നാം സ്ഥാനവുമാണ് കുസാറ്റിന്. ശക്തമായ മറൈൻ സയൻസ് വകുപ്പുകളും മികച്ച ഗവേഷണ പ്രവർത്തനങ്ങളും സാമൂഹ്യപ്രവർത്തനങ്ങളും സമുദ്രസംരക്ഷണ ആവാസവ്യവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങളും സർവ്വകലാശാലയ്ക്ക് ഈ മികവ് നേടുന്നതിൽ പ്രധാന പങ്കുവഹിച്ചു. മാന്യമായ തൊഴിൽ സാമ്പത്തികവളർച്ച എന്ന വിഭാഗത്തിൽ 301-400 ബാൻഡിലുൾപ്പെട്ട കുസാറ്റ്, ദേശീയ-സംസ്ഥാനതലങ്ങളിൽ ഒന്നാം റാങ്കും നേടി. ലിംഗസമത്വത്തിൽ ആഗോളതലത്തിൽ 201-300 ബാൻഡിൽ ഇടവും ദേശീയ തലത്തിൽ ഒൻപതാം റാങ്കും സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും സർവകലാശാലയ്ക്ക് ലഭിച്ചു.

സുസ്ഥിര ഗവേഷണം, ഹരിത ക്യാമ്പസ് പ്രവർത്തനങ്ങൾ, ദേശീയ-അന്തർദേശീയ സഹകരണങ്ങൾ, മേഖലാധിഷ്ഠിത ഇടപെടലുകൾ എന്നിവയിലൂടെയാണ് കുസാറ്റ് ഈ നേട്ടങ്ങൾ കൈവരിച്ചത്. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡുമായി ചേർന്ന് സ്ഥാപിച്ച ജിയോജിത് കുസാറ്റ് സെന്റർ ഓഫ് സസ്റ്റെയ്നബിലിറ്റി സ്റ്റഡീസ് (ജിസിഒഎസ്എസ് ) സുസ്ഥിര വികസന പ്രവർത്തനങ്ങളിൽ കുസാറ്റിന്റെ  പ്രധാന മുന്നേറ്റമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.