ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മൺസൂണിന് മുൻപും ശേഷവും നദീജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ നിലവിൽ 86 ലാബുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ എറണാകുളത്തെ അത്യാധുനിക സൗകര്യങ്ങളുള്ള എസ്.ആർ.ഐ (സ്റ്റേറ്റ് റെഫറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ ക്വാളിറ്റി) സ്റ്റേറ്റ് ലാബും, 14 ജില്ലാ ലാബുകളും, 71 ഉപജില്ലാ ലാബുകളും ഉൾപ്പെടുന്നു. മൈക്രോബയോളജി മാനദണ്ഡങ്ങൾ പരിശോധിക്കാനായി റാന്നിയിൽ ഒരു സബ് ജില്ലാ ലാബും പ്രത്യേകം പ്രവർത്തിച്ചുവരുന്നു.
എല്ലാ ലാബുകളിലും IS 3025 അടിസ്ഥാനമാക്കിയുള്ള പരിശോധനകളാണ് നടക്കുന്നത്. ജില്ലാ ലാബുകളിൽ 17 മുതൽ 25 വരെ പാരാമീറ്ററുകൾ പരിശോധിക്കാൻ സൗകര്യമുണ്ട്. ഉപജില്ലാ ലാബുകളിൽ കുറഞ്ഞത് 10 പാരാമീറ്ററുകളാണ് പരിശോധിക്കുന്നത്. എറണാകുളത്തെ എസ്.ആർ.ഐയിൽ ഘനലോഹ സാന്നിധ്യം ഉൾപ്പെടെ 33 പാരാമീറ്ററുകളും കീടനാശിനി സാന്നിധ്യവും പരിശോധിക്കാനാകും. ഓരോ പരിശോധനയ്ക്കും 3 മുതൽ 5 ദിവസം വരെയാണ് സാധാരണയായി വേണ്ടിവരുന്ന സമയം. ജില്ല ലാബുകളിൽ പരിശോധിക്കുന്ന സാമ്പിളുകളിൽ നിന്നും 5% സാമ്പിളുകൾ രാസ ഭൗതിക ഗുണനിലവാരം അറിയുന്നതിനുള്ള ക്രോസ് ചെക്കിങ്ങും നടത്തുന്നുണ്ട്.
പൊതുജനങ്ങൾക്ക് ജലഗുണനിലവാര പരിശോധനാ നടപടികൾ ഓൺലൈൻ വഴി നിർവഹിക്കാനുള്ള സൗകര്യം ജല അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. qpay.kwa.kerala.gov.in എന്ന വെബ്‌സൈറ്റിൽ പണമടച്ച്, കുടിവെള്ള സാമ്പിൾ അതത് ലാബുകളിൽ എത്തിച്ചാൽ, ഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവിധ പരിശോധനകൾക്കുള്ള ഗാർഹിക നിരക്കുകൾ 50 രൂപ മുതൽ 250 രൂപ വരെയും, ഗാർഹികേതര നിരക്കുകൾ 100 രൂപ മുതൽ 500 രൂപ വരെയുമാണ്. മൂന്നോ അതിൽ കുറവോ പാരാമീറ്ററുകളാണ് പരിശോധിക്കുന്നതെങ്കിൽ 100 രൂപ അധികമായി ഈടാക്കും. ഇരുവിഭാഗത്തിലും പരിശോധനകളുടെ പാക്കേജുകളും ലഭ്യമാണ്.
വിശദമായ നിരക്കുകൾക്ക്: kwa.kerala.gov.in/en/quality-testing/ രാസ-ഭൗതിക പരിശോധനയ്ക്കായി അന്നു ശേഖരിച്ച 2 ലിറ്റർ വെള്ളവും, ബാക്ടീരിയ പരിശോധനയ്ക്കായി അണുവിമുക്ത ബോട്ടിലിൽ 100 മില്ലിലിറ്റർ വെള്ളവുമാണ് സാമ്പിളായി എത്തിക്കേണ്ടത്. വിവിധ ജില്ലകളിലെ ലാബുകളുടെ ലൊക്കേഷൻ, ഫോൺ നമ്പർ എന്നിവ kwa.kerala.gov.in/en/water-testing ൽ അറിയാം.
ഗുണനിലവാരം ഇല്ലാത്ത സാമ്പിളുകൾ കണ്ടെത്തിയാൽ അതത് വ്യക്തികളെയോ, അധികാരികളെയോ ബോധ്യപ്പെടുത്തി പ്രതിവിധി നിർദേശിക്കും. ഗ്രാമീണ മേഖലകളിൽ നടത്തുന്ന പരിശോധനാ ഫലങ്ങൾ ejalshakti.gov.in/WQMIS/ പോർട്ടലിൽ രേഖപ്പെടുത്തുകയും പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യും.
ഭാവിതലമുറയെ ശുദ്ധജലത്തിന്റെ പ്രാധാന്യം പഠിപ്പിക്കാനും അടിസ്ഥാന പരിശോധനകൾ നടത്താനും ലക്ഷ്യമിട്ട്, സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രാഥമിക ജലഗുണനിലവാര പരിശോധനകൾക്കുള്ള സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. നവകേരളം കർമ്മ പദ്ധതി – 2 ൽ ഉൾപ്പെടുത്തി ഇതിനായി 5.19 കോടി രൂപ വിനിയോഗിച്ചു. 313 സ്‌കൂളുകളിൽ ജലഗുണനിലവാര ലാബുകൾ സ്ഥാപിക്കാനുള്ള ഭരണാനുമതി പ്രകാരം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലെ 130 സ്‌കൂളുകളിൽ പദ്ധതി പൂർത്തീകരിച്ചു. 157 സ്‌കൂളുകളിൽ പ്രവൃത്തികൾ പുരോഗമിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് കുടിവെള്ളത്തിൻ്റെ ശുദ്ധി ഉറപ്പാക്കാനുള്ള മികച്ച ഇടപെടലാണ് ജലഗുണനിലവാര പരിശോധനാ ശൃംഖല.
കരുത്തോടെ കേരളം- 60