* മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവർ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ കണ്ടെത്തിയതിനെ തുടർന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരണത്തിനായി സാമ്പിളുകൾ അയച്ചിട്ടുണ്ട്. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോൾ അനുസരിച്ച് പ്രതിരോധ നടപടികൾ ശക്തമാക്കാൻ നിർദേശം നൽകി.

മെഡിക്കൽ കോളേജുകളിൽ പരിശോധന നടത്തിയപ്പോൾ നിപ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നു. 3 ജില്ലകളിൽ ഒരേ സമയം പ്രതിരോധ പ്രവർത്തനം നടത്താൻ നിർദേശം നൽകി. 26 കമ്മിറ്റികൾ വീതം 3 ജില്ലകളിൽ രൂപീകരിച്ചു. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെൽപ്പ് ലൈനും, ജില്ലാ ഹൈൽപ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളിൽ ജില്ലാതലത്തിൽ കണ്ടൈൻമെന്റ് സോണുകൾ പ്രഖ്യാപിക്കും. കളക്ടർമാർ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണം. പബ്ലിക് അനൗൺസ്മെന്റ് നടത്തണം. ഒരാളേയും വിട്ടു പോകാതെ കോണ്ടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണം.

മന്ത്രിയുടെ നേതൃത്വത്തിൽ വൈകുന്നേരം വീണ്ടും നിപ ഉന്നതതല യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കും.