കേരള പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 15 മുതൽ 27 വരെ കണ്ണൂരിൽ സംഘടിപ്പിക്കുന്ന പൈതൃകോത്സവത്തിന്റെ ലോഗോ പ്രകാശനം രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ചടങ്ങിൽ മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടർ പി.എസ്. മഞ്ജുളാദേവി, പുരാരേഖ വകുപ്പ് ഡയറക്ടർ എസ്. പാർവ്വതി, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. ദിവാകരൻ, രജിസ്ട്രേഷൻ ജോയിന്റ് ഇൻസ്പെക്ടർ ജനറൽ സാജൻ കുമാർ എന്നിവർ പങ്കെടുത്തു.
കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഓഫീസർ കെ. കൃഷ്ണരാജാണ് ലോഗോ രൂപകല്പന ചെയ്തത്. കണ്ണൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി വൈവിധ്യമാർന്ന പരിപാടികളാണ് പൈതൃകോത്സവത്തിന്റെ ഭാഗമായി അരങ്ങേറുക. പ്രഭാഷണങ്ങൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, കലാപരിപാടികൾ, ഭക്ഷ്യമേള, ക്വിസ് മത്സരങ്ങൾ, പൈതൃക പദയാത്ര എന്നിവയാണ് പൈതൃകോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നത്. കേരളം പിന്നിട്ട ഏഴുപതിറ്റാണ്ട് എന്ന വിഷയത്തിൽ അൻപതോളം വരുന്ന ഗ്രന്ഥശാലകളിൽ നടക്കുന്ന പ്രഭാഷണ പരമ്പരയോടെയാണ് പൈതൃകോത്സവ പരിപാടകളുടെ തുടക്കം. 23 മുതൽ 27 വരെ ഗാന്ധിജിയുടെ ജീവിതസന്ദർഭങ്ങളെ അടിസ്ഥാനമാക്കി മുരളി ചീരോത്ത്, പി.എൻ ഗോപീകൃഷ്ണൻ എന്നിവർ ക്യുറേറ്റ് ചെയ്ത ഗാന്ധി പ്രദർശനം മഹാത്മാമന്ദിരത്തിലും മൂന്നു വകുപ്പുകളുടെ നേതൃത്വത്തിലുള്ള പൈതൃക പ്രദർശനം ടൌൺസ്ക്വയറിലും നടക്കും. മുഖ്യവേദിയായ ടൌൺസ്ക്വയറിലെ പരിപാടികളുടെ ഉദ്ഘാടനം 25 ന് വൈകീട്ട് നടക്കും. മുണ്ടേരി, അറക്കൽ, ചിറക്കൽ, സി.എസ്.ഐ പള്ളി അങ്കണം എന്നിവിടങ്ങളിലാണ് അനുബന്ധപരിപാടികൾ നടക്കുക. കണ്ണൂരിന്റെ പ്രാദേശിക ചരിത്രം വിഷയമാക്കി രണ്ട് ഏകദിന സെമിനാറുകൾ നടക്കും. ഒക്ടോബർ 19 ന് ചിറക്കലും 24 ന് സി.എസ്.ഐ ഇംഗ്ലീഷ് ചർച്ച് അങ്കണത്തിലുമാണ് സെമിനാറുകൾ നടക്കുക. വിവിധ വിദ്യാഭ്യാസ – സാംസ്കാരിക സ്ഥാപനങ്ങളും പൈതൃകോത്സവത്തിന്റെ ഭാഗമാകും.
