ജനങ്ങളുടെ ക്ഷേമത്തിനും സുസ്ഥിര വികസനത്തിനുമാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നതെന്നും ആ സ്ഥിതി 2031ലെ ധനകാര്യ മാനേജ്മെന്റിലും തുടരുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. കേരളം മുന്നോട്ട് വയ്ക്കുന്ന ഈ സാമ്പത്തിക മാതൃക ലോകത്തിനാകെ ഉദാഹരണമാണ്. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി ‘ജനങ്ങളുടെ വികസനത്തിനുള്ള ധനസമാഹരണം’ എന്ന വിഷയത്തിൽ ലെമൺ ട്രീ ഹോട്ടലിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യ വിഭവശേഷിയിലും സാമൂഹിക ജീവിതത്തിലും കേരളം നടത്തിയ നിക്ഷേപങ്ങൾ വലുതാണ്. അമർത്യ സെൻ ഉൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധർ കേരളത്തിന്റെ വികസന മാതൃകയെ പ്രശംസിച്ചിട്ടുണ്ട്. ഐക്യകേരളം രൂപീകൃതമാകുമ്പോൾ സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം ദേശീയ ശരാശരിയേക്കാൾ 20 ശതമാനം താഴെയായിരുന്നു. എന്നാൽ ഇന്ന് അത് ദേശീയ ശരാശരിയേക്കാൾ 1.7 മടങ്ങ് കൂടുതലാണെന്ന് മന്ത്രി പറഞ്ഞു.
ഭൂപരിഷ്‌കരണത്തിലൂടെ വലിയ മാറ്റമാണ് കേരളത്തിൽ ഉണ്ടായത്. 1957-ൽ അഞ്ച് ശതമാനം ആളുകൾക്ക് മാത്രമാണ് സ്വന്തമായി ഭൂമി ഉണ്ടായിരുന്നത്. എന്നാലിപ്പോൾ 97 ശതമാനം ആളുകൾക്കും ഭൂമിയുടെ അവകാശം ലഭിച്ചു. വിദ്യാഭ്യാസ, വ്യവസായ, ആരോഗ്യ മേഖലകളിലെ മുന്നേറ്റം കേരളത്തിന്റെ വികസനത്തിന് അടിത്തറയായി.
2031-ൽ വരുമാന വർദ്ധനവിനും തൊഴിലവസരങ്ങൾക്കും ഒപ്പം സമാധാനപരമായ ജീവിതത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പടെയുള്ള നവീന സാങ്കേതികവിദ്യയിൽ ഊന്നിയുള്ള വികസനവും സംസ്ഥാനത്തിന് ആവശ്യമാണ്. എന്നാൽ അതോടൊപ്പം ജനസംഖ്യാ ഘടനയിലെ മാറ്റം ഗൗരവമായി കാണേണ്ടതുണ്ട്. വയോജനസംഖ്യ 20 ശതമാനത്തോളമായി വർദ്ധിച്ചു. അതേസമയം മുൻപ് 6 ലക്ഷം കുട്ടികൾ സ്‌കൂളിൽ ചേർന്നിരുന്ന സ്ഥാനത്ത് ഈ വർഷം അത് 2.85 ലക്ഷമായി കുറഞ്ഞു. ഈ സാഹചര്യങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക, തൊഴിൽ, ആരോഗ്യം ഉൾപ്പടെയുള്ള മേഖലയിൽ മാറ്റമുണ്ടാക്കും. ഇത് കൃത്യമായും ആഭിമുഖീകരിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ പൊതുകടത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്. മുൻകാല കണക്കുകൾ പ്രകാരം 6 ലക്ഷം കോടി രൂപയാകേണ്ടിയിരുന്ന കടം, കൃത്യമായ ധനകാര്യ മാനേജ്മെന്റിലൂടെ 4,85,000 കോടി രൂപയിൽ ഒതുക്കിനിർത്താൻ സർക്കാരിന് കഴിഞ്ഞു. കോവിഡ് കാലത്ത് ഉയർന്ന കടം ഇപ്പോൾ കുറഞ്ഞുവരികയാണ്. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ സാക്ഷാത്കരിക്കാൻ വായ്പകൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യ സബ്സിഡി, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഫണ്ട് കുറച്ചു. ജിഎസ്ടി വഴിയുള്ള വരുമാനത്തിലും കുറവുണ്ടായി. കേന്ദ്രത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ തുച്ഛമായ വിഹിതം മാത്രമാണ് സംസ്ഥാനങ്ങൾക്ക് തിരികെ ലഭിക്കുന്നത്.
വിജ്ഞാനധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്കാണ് (Knowledge Economy) കേരളം ഭാവിയിൽ മുൻഗണന നൽകുന്നത്. സമാധാനപരമായ സാമൂഹിക അന്തരീക്ഷം വികസനത്തിന് അനിവാര്യമാണ്. ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യവും സമാധാനവും സംരക്ഷിക്കുന്നതിൽ കേരളം മാതൃകയാണ്. വരും തലമുറയ്ക്ക് അവസരങ്ങൾ നൽകാനും വയോജനങ്ങളെ സംരക്ഷിക്കാനും ഉതകുന്ന സമഗ്രമായ ഭാവി വികസന പദ്ധതികൾക്കാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരളം അടുത്ത അഞ്ച് വർഷത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾ, സാമ്പത്തിക പുരോഗതി, വരുമാനം ആകർഷിക്കേണ്ട മാതൃകകൾ, കിഫ്ബിയുടെ വികസനം, പുതിയ ധനസമാഹരണ മാർഗങ്ങൾ, ജനക്ഷേമ ആശയങ്ങൾ, സർക്കാർ പ്രാധാന്യം നൽകേണ്ട വിവിധ മേഖലകൾ തുടങ്ങിയ വിഷയങ്ങൾ സെഷനിൽ ചർച്ച ചെയ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ഭാവിയിലെ സാമ്പത്തിക പുരോഗതി സംബന്ധിച്ച് അറിവ് പകരുന്നതായിരുന്നു ചർച്ചകൾ.
സംസ്ഥാന പ്ലാനിങ് ബോർഡ് ഇവാലുവേഷൻ വിഭാഗം മേധാവി ഡോ എ എസ് സുനിത സ്വാഗതം ആശംസിച്ചു. മുൻ ധനകാര്യ വകുപ്പ് മന്ത്രി ടി എം തോമസ് ഐസക്, ജെ എൻ യു എമിരിറ്റസ് പ്രൊഫ. പ്രഭാത് പട്‌നായിക്, മസാച്ചുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ സീനിയർ റിസർച്ച് ഫെല്ലോ പ്രൊഫ. സി പി ചന്ദ്രശേഖർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ഡയറക്ടർ പ്രൊഫ. ആർ കവിത റാവു, സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാൻ പി സി മോഹനൻ, സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. സി വീരമണി, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഡയറക്ടർ പ്രൊഫ. കെ ജെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. മോഡറേറ്ററായിരുന്ന ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ചർച്ചയുടെ സംഗ്രഹം അവതരിപ്പിച്ചു.
