‘ശതാരവ’ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വീണാ ജോര്‍ജ്
1925ല്‍ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച്, ഇന്ന് മികവിന്റെ പടവുകള്‍ കയറി ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ.എം.എല്‍.പി സ്‌കൂള്‍ നൂറാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഏറെ അഭിമാനം ഉണ്ടെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. നൂറ് വര്‍ഷം ഒരു വിദ്യാലയത്തിന് വലിയ കാലയളവാണെന്നും അത്രയും തലമുറകളെ ഈ സമൂഹത്തിന് സമ്മാനിച്ച സ്‌കൂള്‍ പ്രൗഢഗംഭീരമായ ചരിത്രം പേറിയാണ് നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിന്റെ നൂറാം വാര്‍ഷികം ‘ശതാരവം’ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നേരിട്ടെത്താനാവാത്തതില്‍ ഖേദം പ്രകടിപ്പിച്ച മന്ത്രി സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തുമെന്നും പറഞ്ഞു. സ്‌കൂള്‍ എച്ച്.എം അലക്‌സ് തോമസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഭിന്നശേഷി പഠിതാവ് നിയ ഫിന്‍സിയുടെ ചിത്ര പുസ്തകം നിയയുടെ വര്‍ണ്ണലോകവും കെയര്‍ ആന്‍ഡ് ഷെയര്‍ സ്‌കൂള്‍ ആരോഗ്യ ക്ലബ്ബിന്റെ ലോഗോ പ്രകാശനവും മന്ത്രി ഓണ്‍ലൈനായി പ്രകാശനം ചെയ്തു. നൂറാമത് കയ്യെഴുത്ത് പുസ്തകം ‘വായനാപ്പൂക്കൾ’ പ്രകാശനം കുഞ്ഞാലിക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. കുറ്റിത്തറമ്മല്‍ ജനകീയ ആരോഗ്യ കേന്ദ്രം മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
സ്ത്രീകള്‍ക്ക് പ്രത്യേകം ക്ലിനിക്
55.5 ലക്ഷം രൂപയ്ക്ക് നിര്‍മ്മിക്കുന്ന പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കുറ്റിത്തറമ്മല്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍ മാണ ശിലാസ്ഥാപനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ജനകീയ ആരോഗ്യ കേന്ദ്രത്തിനായി അഞ്ചര സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ പങ്ങണിക്കാട് അബ്ദുറസാഖിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
സ്ത്രീകള്‍ക്ക് പ്രത്യേകം ക്ലിനിക്, ചൊവ്വാഴ്കളില്‍ സ്ത്രീകള്‍ക്ക് സൗജന്യ പരിശോധനകള്‍, ഡയബറ്റിക്, പ്രമേഹ രോഗികള്‍ക്ക് പ്രത്യേകം ക്ലിനിക്, പരിശോധന സംവിധാനം തുടങ്ങിയ സൗകര്യങ്ങളോടെ ജനകീയ ആരോഗ്യ കേന്ദ്രം വരുന്നത് നാടിന് പ്രയോജനകരമാണെന്നും മന്ത്രി പറഞ്ഞു.
2023 ലാണ് സംസ്ഥാന സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. മൂന്നോ നാലോ വാര്‍ഡുകള്‍ കൂടുന്നിടത്താണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുള്ളത്. 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ നിലവില്‍ സംസ്ഥാനത്തുണ്ട്.
