റവന്യൂ വകുപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടന്നതായി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. ആലത്തൂര്‍ താലൂക്ക് ഓഫീസിലും മിനി സിവില്‍ സ്റ്റേഷനിലും സജ്ജീകരിച്ച പുതിയ ജനസേവന കേന്ദ്രങ്ങളുടെയും, താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഇതുവരെ 4,56,689 പട്ടയങ്ങള്‍ വിതരണം ചെയ്തത് സമാനതകളില്ലാത്ത നേട്ടമാണ്.

പ്രതിദിനം ശരാശരി 214 പട്ടയങ്ങള്‍ എന്ന നിലയിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍ രേഖകള്‍ തയ്യാറാക്കുന്നത്. റവന്യൂ വകുപ്പിലെ സേവനങ്ങള്‍ സുതാര്യമാക്കാനായി ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് റവന്യൂ കാര്‍ഡുകള്‍ വരും ദിവസങ്ങളില്‍ എല്ലാ വില്ലേജുകളിലും ലഭ്യമാകും. എടിഎം കാര്‍ഡ് വലുപ്പത്തില്‍, ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരെ ആദരിച്ചു.

പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാകളക്ടര്‍ എം.എസ് മാധവിക്കുട്ടി വിശിഷ്ടാതിഥിയായി.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കണ്ണന്‍,കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ഷക്കീന,നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ രവീന്ദ്രന്‍,വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഹരിത സുഭാഷ്,സുജ ശിവദാസന്‍, ആര്‍.ബിജുകുമാര്‍, എസ്.സംഗീത, വി.ഉണ്ണികൃഷ്ണന്‍, ശാരദ ഗോപിനാഥ്, പി.എം.കലാധരന്‍, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷഹ്ന നജീബ്, രമ രാജശേഖരന്‍, ആര്‍.ഡി.ഒ കെ.മണികണ്ഠന്‍, ആലത്തൂര്‍ തഹസില്‍ദാര്‍ കെ.ശരവണന്‍, ആലത്തുര്‍ തഹസില്‍ദാര്‍ (ഭുരേഖ) എം.പി അര്‍ജുന്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.