പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ നിർമ്മാണോദ്‌ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. കിഫ്ബിയിൽ നിന്നും 23.75 കോടി ചിലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 11.6 കിലോമീറ്റർ ദൈർഘ്യത്തിൽ ഉന്നത നിലവാരത്തിൽ ടാർ ചെയ്യുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 8 സെന്റി മീറ്റർ കനത്തിൽ ഡി.ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യും. വെള്ളക്കെട്ട് ഉള്ള 5 കിലോമീറ്റർ ഭാഗങ്ങളിൽ ഇരു വശങ്ങളിലും കാനകളും 7 കലുങ്കുകളും നിർമ്മിക്കും. വെള്ളക്കെട്ട് രൂക്ഷമായ ഭാഗങ്ങളിൽ 40 സെന്റിമീറ്ററോളം റോഡ് ഉയർത്തും. ഇത് കൂടാതെ യാത്രികർക്ക് സഹായകരമായ 2 ബസ് ഷെൽട്ടറുകൾ, റിഫ്ലെക്ടറുകൾ, ദിശ ബോർഡുകൾ എന്നിവ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. എ. എം റോഡിൽ നിന്ന് ആരംഭിച്ചു എം.സി റോഡിൽ അവസാനിക്കുന്ന റോഡ് തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പെരുമ്പാവൂർ പട്ടണത്തിൽ പ്രവേശിക്കാതെ മണ്ണൂരിൽ നിന്ന് തിരിഞ്ഞു പോഞ്ഞാശ്ശേരി വഴി പോകുന്നതിന് ഏറെ അനുയോജ്യമാണ്.

അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.പി സജിന്ദ്രൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. മുൻ നിയമസഭ സ്പീക്കർ പി.പി തങ്കച്ചൻ, ജില്ല പഞ്ചായത്തംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സി.കെ, പഞ്ചായത്ത് പ്രസിഡന്റ്മാരായ ധന്യ ലെജു, സൗമിനി ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, ജനപ്രതിനിധികളായ നഗീന ഹാഷീം, മുക്താർ പി.എ, ജോയി മഠത്തിൽ, റഹ്മാ ജലാൽ, ഷൈലജ പിള്ള, പി.എം സലിം, വി.എച്ച് മുഹമ്മദ്, അനിൽ കുമാർ എ. എസ്, രതീഷ് കുമാർ, ഷറഫ് എസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ബിനു വി.വി, കെ.ടി ബിന്ദു, ഷിജി കരുണാകരൻ എന്നിവർ പ്രസംഗിച്ചു.