ഒരുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി. കൊല്ലത്ത് ബൈപ്പാസും തിരുവനന്തപുരത്ത് സ്വദേശ് ദർശൻ പദ്ധതിയുമാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.
ചൊവ്വാഴ്ച രാത്രി 8.40 ന് തിരുവനന്തപുരം എയർഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് മടങ്ങിയത്. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് എയർ മാർഷൽ ബി. സുരേഷ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവർ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.
വൈകിട്ട് 4.05ന് തിരുവനന്തപുരം എയർഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ എത്തിയ പ്രധാനമന്ത്രിയെ ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, മേയർ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് എയർ മാർഷൽ ബി. സുരേഷ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന്, 4.10ന് ഹെലികോപ്റ്റർ മാർഗം കൊല്ലം ആശ്രാമം മൈതാനത്ത് എത്തി 4.50ന് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. അതിനുശേഷം കന്റോൺമെൻറ് മൈതാനത്ത് പൊതുപരിപാടിയിലും പങ്കെടുത്ത് തിരുവനന്തപുരത്ത് ഹെലികോപ്റ്റർ മാർഗം മടങ്ങിയെത്തിയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തി സ്വദേശ് ദർശൻ പദ്ധതി ഉദ്ഘാടനം ചെയ്തത്.