കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ പുതിയ സാംസ്‌കാരിക ദൗത്യമായ ദേശീയോദ്ഗ്രഥന സാംസ്‌കാരിക യാത്രയ്ക്ക് തുടക്കമായി. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന ദേശീയോദ്ഗ്രഥന സാംസ്‌കാരിക സമ്മേളനം മുന്‍ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ എം കെ സാനു, ചലച്ചിത്ര സംവിധായകന്‍ കെ.ജി. ജോര്‍ജ്ജ്, കാര്‍ട്ടൂണിസ്‌റ് യേശുദാസന്‍, തിരക്കഥാ കൃത്ത് ജോണ്‍പോള്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ഉദ്ഘാടന ചടങ്ങില്‍ എം. എ. ബേബി പൊന്നാടയും ശില്പവും നല്‍കി ആദരിച്ചു. പ്രശസ്ത സിനിമാ പിന്നണി ഗായികയും സൂഫി സംഗീതജ്ഞയുമായ അനിതാ ഷേക്കിന്റെ നേതൃത്വത്തില്‍ രാജ്യസ്‌നേഹമുണര്‍ത്തുന്ന, മലയാളം, തമിഴ്, കന്നഡ, ഒറിയ, പഞ്ചാബി, രാജസ്ഥാനി, ഹിന്ദി, ഉര്‍ദ്ദു, ബംഗാളി തുടങ്ങിയ ഭാഷകളിലെ ദേശീയോദ്ഗ്രഥന ഗാന വിരുന്ന് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിലെ നിറഞ്ഞ സദസ്സ് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ ഹര്‍ഷാരവത്തോടെ ഏറ്റുവാങ്ങി. രബീന്ദ്രനാഥ് ടാഗോറിന്റെ ഗീതാഞ്ജലിയെ ആസ്പദമാക്കി, നാട്യ കലാനിധി കലാവതി ടീച്ചറുടെ രൂപകല്പനയില്‍, മോഹിനിയാട്ട നൃത്തസംഗീത ശില്പമായി അവതരിപ്പിച്ചു. സ്‌കൂളുകള്‍, കലാലയങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഭാരത് ഭവന്‍ സംഘടിപ്പിക്കുന്ന ദേശീയോദ്ഗ്രഥന സാംസ്‌കാരിക യാത്രയുടെ തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ‘മിലെ സുര്‍ മേരാ തുമരാ’ എന്ന പേരില്‍ ദേശീയോദ്ഗ്രഥന സാംസ്‌കാരിക സന്ധ്യ അരങ്ങേറിയത്. ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എ യുടെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, വിപിന്‍ ചന്ദ്രന്‍, ഡി. റ്റി. പി. സി. സെക്രട്ടറി വിജയകുമാര്‍, ജിസിഡിഎ. ചെയര്‍മാന്‍ വി.സലിം, ഭാരത് ഭവന്‍ എക്‌സികുട്ടീവ് മെമ്പര്‍മാരായ റോബിന്‍ സേവ്യര്‍, തൃപ്പൂണിത്തുറ കൃഷ്ണദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.