തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗതാഗത സംവിധാനമൊരുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് സമ്മതിദാനം വിനിയോഗിക്കാന്‍ സൗകര്യമൊരുക്കും. ഇതിനുളള അപേക്ഷകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് സമര്‍പ്പിക്കണം. മേല്‍വിലാസം, വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കാണ് നല്‍കേണ്ടത്. മറ്റു തിരിച്ചറിയല്‍ കാര്‍ഡുകള്‍ സ്വീകരിക്കുന്നതല്ല. തെരഞ്ഞടുപ്പ് വരണാധികാരിയായ ജില്ലാകളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ തെരഞ്ഞെടുപ്പിനുളള മുന്നൊരുക്കങ്ങള്‍ യോഗം അവലോകനം ചെയ്തു.
തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ-സര്‍ക്കാര്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ വോട്ടവകാശം യാതൊരു കാരണവശാലും നിഷേധിക്കപ്പെടരുത്. എല്ലാ ബൂത്തുകളിലും അടിസ്ഥാന സൗകര്യം പൂര്‍ണമായി ഒരുക്കുന്നതിന് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സെക്ടറല്‍ ഓഫീസര്‍മാര്‍ ഇക്കാര്യങ്ങള്‍ ഒരുക്കും. തെരഞ്ഞെടുപ്പു സംബന്ധമായ നടത്തിപ്പിന് 18 മേഖലകളിലായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനും ചെലവ് നിരീക്ഷിക്കുന്നതിനും സംവിധാനം ഒരുക്കും. യോഗത്തില്‍ ജില്ലാ പോലീസ്‌മേധാവി ജെയിംസ് ജോസഫ്, സബ്കളക്ടര്‍ അരുണ്‍ കെ. വിജയന്‍, എഡിഎം സി ബിജൂ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി. അബ്ദുള്‍ റഹിമാന്‍, കാസര്‍കോട് ആര്‍.ഡി.ഒ പി അബ്ദുള്‍ സമദ്, ഡെപ്യൂട്ടികളക്ടര്‍(എല്‍ എ) മാവില നളിനി, ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍, ഡിവൈഎസ്പി എം അസിനാര്‍, തഹസില്‍ദാര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.