കനത്ത വേനലില്‍ ജില്ലയിലെ പല ഭാഗങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ കുടിക്കാനും പാചകാവശ്യങ്ങള്‍ക്കുമുളള കുടിവെള്ളം അംഗീകൃത വിതരണക്കാരില്‍ നിന്നുതന്നെ വാങ്ങാന്‍ ഉപഭോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു. കുടിവെള്ളം വിതരണം നടത്തുന്ന വാഹനങ്ങളില്‍ ‘കുടിവെള്ളം’ എന്ന് കൃത്യമായി രേഖപ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ട്. ടാങ്കര്‍ ഉടമകള്‍ നിയമാനുസൃതമായി ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കണം. 20 ലിറ്റര്‍ കാനുകളില്‍ ഐ.എസ്.ഐ സര്‍ട്ടിഫിക്കറ്റും നിയമാനുസൃത ലേബലുമില്ലാതെ കുടിവെള്ള വില്‍പന നടത്തരുത്. പാക്ക് ചെയ്ത കുടിവെള്ള കെയ്സുകള്‍ വിതരണം ചെയ്യുമ്പോള്‍ നേരിട്ട് സൂര്യപ്രകാശം എല്‍ക്കാത്ത തരത്തില്‍ മൂടിയുള്ള വാഹനങ്ങളിലാണ് കൊണ്ടുപോകേണ്ടതാണ്. ഐസ് ക്യൂബ് ഉത്പാദിപ്പിക്കുന്ന വെള്ളത്തിനും നിശ്ചിത ഗുണനിലവാരം വേണം. പൊതു ജനാരോഗ്യത്തെ മുന്‍നിര്‍ത്തി ഈ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വ്യക്തികള്‍ പാലിച്ചിലെങ്കില്‍ ഭക്ഷ്യസരുക്ഷാ നിയമം 2006, റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് 2011 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ ജേക്കബ് തോമസ് അറിയിച്ചു.