* കേരളത്തിൽ പരീക്ഷ എഴുതുന്നത് 36,552 പേർ

വിവിധ അഖിലേന്ത്യാ സർക്കാർ സർവീസുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2019ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ രണ്ട് നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ പരീക്ഷാർത്ഥികൾക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളുണ്ട്. കേരളത്തിൽ ഈ മൂന്നു ജില്ലകളിൽ 89 കേന്ദ്രങ്ങളിൽ 36,552 പേരാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ എഴുതുവാൻ എത്തുന്ന കുട്ടികൾ പരീക്ഷാ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളിൽ പ്രവേശിക്കണം. ഉച്ചക്കുമുമ്പുള്ള സെഷൻ എഴുതുവാൻ 9.20നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷക്കായി 2.20നും മുമ്പ് പരീക്ഷാ ഹാളിൽ എത്തണം. അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിന്റെ ലൊക്കേഷൻ നേരത്തെ അറിഞ്ഞുവയ്ക്കണം. ഹാൾടിക്കറ്റിൽ യു.പി.എസ്.സി. അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രത്തിൽ മാത്രമെ പരീക്ഷ എഴുതുവാൻ അനുവദിക്കൂ. ഡൗൺലോഡ് ചെയ്ത് എടുത്ത ഹാൾടിക്കറ്റിനൊപ്പം അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഫോട്ടോ ഐഡന്റിറ്റി കാർഡും കൈയിൽ  കരുതണം. ആവശ്യപ്പെടുമ്പോൾ ഇത് ഇൻവിജിലേറ്ററെ കാണിക്കണം. കറുത്ത ബാൾപോയിന്റ് പേന കൊണ്ടു മാത്രമെ ഉത്തരസൂചിക പൂരിപ്പിക്കാവൂ. ബാഗുകൾ, മൊബൈൽഫോണുകൾ, ക്യാമറകൾ, ഇലക്‌ട്രോണിക് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്‌ട്രോണിക്, ഐ.റ്റി ഉപകരണങ്ങൾ പരീക്ഷാഹാളിൽ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതിന് മുമ്പ് ഒരു പരീക്ഷാർത്ഥിയെയും പുറത്തു പോകാൻ അനുവദിക്കില്ല.