കുണ്ടൂപ്പറമ്പ് ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പുതിയകെട്ടിടം ഉദ്ഘാടനം ചെയ്തു 

ഒന്നു മുതൽ പ്ലസ്ടു വരെയുള്ള എല്ലാ സ്കൂളുകളും 4 മാസത്തിനകം ഹൈടെക്കാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കുണ്ടൂപ്പറമ്പ് ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പുതിയകെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവിൽ എട്ടാം ക്ലാസു മുതൽ പ്ലസ്ടു വരെ ഹൈടെക്കായി കഴിഞ്ഞു .ഒന്നു മുതൽ ഏഴാം ക്ലാസുവരെ 3 മാസത്തിനകം ഹൈടെക്കാക്കും. വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുകയാണ് വിദ്യാലയങ്ങളിലെ ലബോറട്ടറികൾ മുഴുവനും ഡിജിറ്റലാക്കി മാറ്റും. പണ്ടത്തെ വിദ്യാഭ്യാസ രീതി വിവരശേഖരണം മാത്രമാണ്. ഇത് മാറി ശേഖരിച്ച വിവരങ്ങളെ അറിവുകളാക്കി മാറ്റണം. എന്നാലെ വിദ്യാർഥികളിൽ ചിന്ത വളരുകയുള്ളൂ. ലോകത്തിൽ ഏറ്റവും നല്ല ശാസ്ത്രീയ വിദ്യാഭ്യാസം നൽകുന്ന നാടായി കേരളത്തെ മാറ്റാനാണ് ശ്രമം.  വൈജ്ഞാനിക രംഗത്തെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണം എന്നും മന്ത്രി പറഞ്ഞു.

സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യം മാത്രമല്ല സൗന്ദര്യവും വേണമെന്നും കുട്ടികൾക്ക് സ്കൂളിലേക്ക് വരാനുള്ള മാനസീകാവസ്ഥ ഉണ്ടാക്കുന്നതും കൂടിയാവണം സ്കൂൾ .ജി ല്ലയിലെ സ്കൂളുകളുടെ അക്കാദമിക നിലവാരം ഉയർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും അധ്യക്ഷനായ എ പ്രദീപ് കുമാർ എം എൽ എ പറഞ്ഞു.ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് കുണ്ടുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം പണി പൂർത്തിയാക്കിയത്. ശതാബ്ദി ആഘോഷങ്ങൾ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു .ഹയർ സെക്കന്ററി വിഭാഗത്തിൽ സ്കൗട്ട് ഗൈഡ്സ് യൂണിറ്റുകൾ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .

13 സെന്റ് സ്ഥലത്ത് മൂന്ന് നിലകളിലായി 9 ക്ലാസ് മുറികളുള്ള കെട്ടിടമാണ് പണി പൂർത്തിയായത് .ഒരു ഓഫീസ് റൂം. ഒരു സ്റ്റാഫ് റൂം ,6 ക്ലാസ് മുറികൾ ,ഒരു ഭാഷാ പഠനമുറി എന്നിവയാണ് ഇവിടെയുള്ളത്. രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.  എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെയും, സ്കൂളിന്റെ ശോചനീയാവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിച്ച സുദേഷ്ണ എസ് കൃഷ്ണയെയും മന്ത്രി ചടങ്ങിൽ ആദരിച്ചു.

പ്രിൻസിപ്പൽ എം. ബിനി ബീഗം സ്വാഗതം പറഞ്ഞു. എക്സിക്യുട്ടീവ് എഞ്ചിനീയർ പി ഡബ്ലു ഡി കെ ലേഖ റിപ്പോർട്ട് അവതരിപ്പിച്ചു. ഡി ഡി ഇ സുരേഷ് കുമാർ ഇ കെ, കൗൺസിലർ ഷിംജിത്ത് ടി.എസ്, പിടിഎ പ്രസിഡണ്ട് പ്രേമൻ വി ടി തുടങ്ങിയവർ പങ്കെടുത്തു.