പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ- നിയമ- സംസ്‌കാരിക – പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
2018-19 വര്‍ഷത്തെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും 62,50000 രൂപ ചിലവഴിച്ച് പെരിങ്ങോട്ടുകുറുശ്ശി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ ഇടപെടല്‍ കൂടുതല്‍ കുട്ടികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു പൂട്ടാന്‍ ഇടവരാത്ത വിധമാണ് സര്‍ക്കാര്‍ സമീപനം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മികവാര്‍ന്ന പ്രവര്‍ത്തനമാണ് ഇത്തരം സ്‌കൂളുകളെ കേന്ദ്രീകരിച്ചു നടന്നുവരുന്നതെന്ന് മന്ത്രി പറഞ്ഞു.

പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഗോപിനാഥ് അധ്യക്ഷനായ പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഐ.സഹീദ ആമുഖപ്രഭാഷണം നടത്തി. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി സബ്ബ് ഡിവിഷന്‍ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പ്രദീപ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷേളി എന്നിവര്‍ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്തംഗം കെ.പി രതീഷ്ബാബു, പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തംഗം അനീഷ, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് രാധാകൃഷ്ണന്‍, സ്‌കൂള്‍ പ്രധാനധ്യാപിക പി. സുധ എന്നിവര്‍ സംസാരിച്ചു.