കാസർഗോഡ്: ഒരു പ്രദേശത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ജീവന്‍ പോലും പണയം വെച്ച് സുരക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട അഗ്നി ശമന സുരക്ഷാ സേനാംഗങ്ങളെ ജില്ലാ ഭരണകൂടം ആദരിച്ചു.
ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവര്‍ ഫയര്‍ഫോഴ്‌സിന്റെ കാസര്‍കോട് അഗ്നിരക്ഷാ നിലയത്തില്‍ നേരിട്ടെത്തിയാണ് രാത്രിയുടെ കാവലാളുകളെ ആദരിച്ചത്.
ദുരന്തനിവാരണത്തിനായി പ്രവര്‍ത്തിച്ച സേനാംഗങ്ങളെ പ്രതിനിധീകരിച്ച് ഫയര്‍മാന്‍ ഡ്രൈവര്‍ ഇ പ്രസീത് ആദരം ഏറ്റുവാങ്ങി. ബുധനാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ അടുക്കത്ത്ബയലിന് സമീപം ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതര സാഹചര്യം ഉയര്‍ന്നു വന്നെങ്കിലും ഫയര്‍ഫോഴ്‌സിന്റെ മിന്നല്‍ രക്ഷാ പ്രവര്‍ത്തനത്തിലൂടെ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
അപകടം നടന്ന് അരമണിക്കൂറിനകം തന്നെ ഫയര്‍ ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിലൂടെ വാതക ചോര്‍ച്ച നിയന്ത്രിക്കാന്‍ സാധിച്ചിരുന്നു.ജില്ലാ ഫയര്‍ ഓഫീസര്‍ ബി രാജിന്റെ നേതൃത്വത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, ഉപ്പള എന്നിവടങ്ങളിലെ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.
സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ അരുണ്‍, പ്രകാശ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ എം എസ് സന്തോഷ് കുമാര്‍, എ സി ജോര്‍ജ്, ലീഡിങ് ഫയര്‍മാന്മാരായ കെ വി മോഹനന്‍, കെ സതീശ്, സഹദേവന്‍ എന്നിവരും ഡ്രൈവര്‍മാരായ ഇ പ്രസീത്, ശ്യാംജിത്ത് കുമാര്‍, റോയ് മാത്യു, അനൂപ്, ലതീഷ്, രാജന്‍ തൈവളപ്പ്, ഡ്രൈവര്‍ മെക്കാനിക്ക് അശോകന്‍ പിള്ള, ഫയര്‍മാന്‍മാര്‍, ഹോംഗാര്‍ഡുകള്‍ തുടങ്ങിയവരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.