കൊല്ലം: നഗരമധ്യത്തിലെ അലക്കുകുഴി നിവാസികളുടെ ദുരിതത്തിന് അറുതി, എല്ലാവരും പുതിയ ഭവനങ്ങളിലേക്ക്. കൊല്ലം കോര്‍പ്പറേഷന്‍ മുണ്ടയ്ക്കല്‍ കച്ചിക്കടവില്‍ പണികഴിപ്പിച്ച് നല്‍കിയ 20 വീടുകളുടെ താക്കോല്‍ദാനം മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു.

കേരളം ഭവനരഹിതരില്ലാത്ത ആദ്യസംസ്ഥാനമെന്ന ലക്ഷ്യത്തിന് അടുത്തെത്തിയെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് മൂന്നു ലക്ഷം പേര്‍ക്ക് വീട് നല്‍കുവാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഇതിനകം 1.2ലക്ഷം വീടുകളുടെ നിര്‍മാണത്തിനുള്ള കരാര്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളാണ് ഇനി നടക്കാനുള്ളത്. ഭൂമിയില്ലാത്ത ഭവന രഹിതര്‍ക്കായുള്ള ഫ്‌ളാറ്റുകളാണ് ഇതിന്റെ ഭാഗമായി നിര്‍മിക്കുക. അടിമാലിയില്‍ 217 ഭവനങ്ങള്‍ ഉള്‍പ്പെടുന്ന ഫ്‌ലാറ്റ് സമുച്ചയം നിര്‍മിച്ചു. എല്ലാ ജില്ലകളിലുമായി 56 സ്ഥലങ്ങള്‍ ഫ്‌ളാറ്റ് നിര്‍മാണത്തിനായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളുടെ അധീനതയിലുള്ള 123 സ്ഥലങ്ങളും ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പി എം എ വൈ ലൈഫ് പദ്ധതിയില്‍ കോര്‍പ്പറേഷന്‍ നിര്‍മിച്ച 1600 മത് വീടിന്റെ താക്കോല്‍ദാനം മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മയും കെ രാജുവും ചേര്‍ന്ന് നിര്‍വഹിച്ചു. മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്‍കണമെന്നും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശ്കതമായ നടപടികള്‍  സ്വീകരിക്കണമെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടന്ന അലക്കുകുഴി നിവാസികളുടെ പുനരധിവാസം മാതൃകാപരമാണെന്ന് മന്ത്രി കെ രാജു പറഞ്ഞു.
മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷനായി. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എം നൗഷാദ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ജില്ലാ കലക് ടര്‍ ബി അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്,  വിവിധ രാഷ് ട്രീയകക്ഷി  നേതാക്കളായ ബിന്ദുകൃഷ്ണ, അഡ്വ. ജി ലാലു, സജി ഡി ആനന്ദ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം എ സത്താര്‍, എസ് ഗീതകുമാരി, പി ജെ രാജേന്ദ്രന്‍, ചിന്ത എല്‍ സജിത്, വി എസ് പ്രിയദര്‍ശനന്‍, അഡ്വ. ഷീബ ആന്റണി, ടി ആര്‍ സന്തോഷ് കുമാര്‍, കൗണ്‍സിലര്‍മാരായ  എ കെ ഹഫീസ്, ഗിരിജാ സുന്ദരന്‍, റീന സെബാസ്റ്റ്യന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എ എസ് അനുജ, സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി ജെ അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.