തീരദേശത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18,685 മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സർക്കാർ  തയ്യാറാക്കിയ ‘പുനർഗേഹം’ പദ്ധതിക്ക് 2,450 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.

തീരദേശത്തുള്ള എല്ലാ മത്സ്യത്തൊഴിലാളികൾക്കും സുരക്ഷിതഭവനം നിർമ്മിക്കാനാണ് ‘പുനർഗേഹം’  പദ്ധതി.  ഒൻപത് തീരദേശ ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.  ഫിഷറീസ് വകുപ്പ് നടത്തിയ പ്രത്യേക സർവ്വേയുടെ അടിസ്ഥാനത്തിലാണ് മാറ്റി പാർപ്പിക്കാനുള്ള 18,685 കുടുംബങ്ങളെ കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

പദ്ധതിക്ക് ആവശ്യമുള്ള 2,450 കോടി രൂപയിൽ 1,398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ബാക്കി 1,052 കോടി രൂപ ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ നിന്ന് കണ്ടെത്തും.
പദ്ധതി നടത്തിപ്പിന് 421 ഏക്കർ ഭൂമിയാണ് ആവശ്യമുള്ളത്.  ഓരോ ജില്ലയിലും ആവശ്യമായ ഭൂമി എത്രയെന്ന് കണ്ടെത്തിയിട്ടുണ്ട്.

മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്.  ആദ്യഘട്ടത്തിൽ 8,487 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 998 കോടി രൂപയും, രണ്ടാംഘട്ടത്തിൽ 5,099 കുടുംബങ്ങൾക്കായി  797 കോടി രൂപയും,  മൂന്നാംഘട്ടത്തിൽ 5,099 കുടുംബങ്ങൾക്കായി 655 കോടി രൂപയും ചെലവഴിക്കുന്നതിന് ഭരണാനുമതിയാണ് നൽകിയിട്ടുള്ളത് എന്ന് മന്ത്രി വ്യക്തമാക്കി.

10 ലക്ഷം രൂപയാണ് ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും പദ്ധതി പ്രകാരം ഭവന നിർമ്മാണത്തിന് ലഭിക്കുന്നത്.  ഇതിൽ ആറ് ലക്ഷം രൂപ വസ്തു വാങ്ങുന്നതിനും നാല് ലക്ഷം രൂപ ഭവന നിർമ്മാണത്തിനുമായി നിജപ്പെടുത്തിയിട്ടുള്ളത്.  വസ്തു വാങ്ങുന്നതിന് ആറ് ലക്ഷം രൂപ ചെലവഴിക്കാത്തവർക്ക് ആ തുക കൂടി ഭവന നിർമ്മാണത്തിന് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഫിഷറീസ് വകുപ്പിൽ പ്രത്യേക ടീമിന് രൂപം നൽകുമെന്നും മന്ത്രി അറിയിച്ചു.