സംസ്ഥാനത്ത് രണ്ടു പുതിയ കോവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ രോഗം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 21 ആയി. മൂന്നാറിൽ റിസോർട്ടിൽ സ്ഥാപിച്ച ബ്രിട്ടീഷ് പൗരനും സ്പെയിനിൽനിന്ന് പഠനകോഴ്സ് കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ ഡോക്ടർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.  ബ്രിട്ടീഷ് പൗരൻ കളമശ്ശേരി മെഡിക്കൽ കോളേജിലും ഡോക്ടർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും നിരീക്ഷണത്തിലാണ്.
ഇതോടെ കേരളത്തിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആണ്. അതിൽ മൂന്നുപേർ ആദ്യഘട്ടത്തിൽ രോഗമുക്തി നേടിയിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 10,655 പേർ വീടുകളിലും, 289 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 2147 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ പരിശോധനാ ഫലം ലഭിച്ച 1514 സാമ്പിളുകൾ നെഗറ്റിവ് ആണ്.