കാക്കനാട്: കോവിഡ് പരിശോധനകളുടെ ഭാഗമായുള്ള സ്രവ ശേഖരണം സുഗമമാക്കുന്നനതിനായി ജില്ലയിലെ ഡോക്ടർമാർ രൂപം കൊടുത്ത വിസ്ക് അയൽ സംസ്ഥാനങ്ങൾക്കും പ്രിയമേറുന്നു. പേഴ്സണൽ പ്രോട്ടക്ഷൻ കിറ്റിൻ്റെ ഉപയോഗം കുറക്കുന്നതോടൊപ്പം നിമിഷ നേരം കൊണ്ട് സ്രവം ശേഖരിക്കാമെന്നതുമാണ് വിസ്കിന് പ്രിയമേറിയത്. തമിഴ്നാട് വെല്ലൂർ മെഡിക്കൽ കോളേജിലും തിരുവണ്ണാമല മെഡിക്കൽ കോളേജിലും വിസ്കിൻ്റെ സേവനം പ്രയോജനപ്പെടുത്തും. ഇതിനായി 14 വിസ്ക് കിയോസ്കുകൾ കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ നിന്നും കൊണ്ടുപോയി.

കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിൽ കൂടുതൽ പേരുടെ സ്രവം പരിശോധനക്കെടുക്കേണ്ട സാഹചര്യത്തിലാണ് ഇത് എളുപ്പത്തിൽ കൈകാര്യം ചെയ്യാനുള്ള ആശയം ഡോക്ടർമാർ പങ്കുവച്ചത്.
ജില്ലാ ഭരണകൂടത്തിന്‍റെയും ആരോഗ്യവകുപ്പിൻറെയും നിർദേശ പ്രകാരം മെഡിക്കൽ കോളേജ് ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫിസറും കൺട്രോൾ റൂം നോഡൽ ഓഫീസറുമായ ഡോ. വിവേക് കുമാർ, ആർദ്രം ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. നിഖിലേഷ് മേനോൻ, മെഡിക്കൽ കോളേജ് എ.ആർ.എം.ഒ ഡോ. മനോജ് എന്നിവരാണ് വിസ്ക് രൂപകൽപ്പനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. വാക്ക് ഇന്‍ സാംപിൾ കിയോസ്ക് അഥവാ വിസ്ക് എന്ന പുതിയ സംവിധാനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് മിനിട്ടില്‍ താഴെ സമയം കൊണ്ട് സാംപിളുകള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത.

അണുവിമുക്തമായി തയ്യാറാക്കപ്പെട്ട കിയോസ്കുകളില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷക്കായി മാഗ്നെറ്റിക്ക്‌ വാതിൽ, എക്‌സോസ്റ്റ് ഫാൻ, അൾട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ തവണ സാംപിള്‍ ശേഖരിച്ച ശേഷവും കിയോസ്കില്‍ ക്രമീകരിച്ചിട്ടുള്ള കയ്യുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കുകയും ചെയ്യും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്.
ഡോ.ഗണേഷ് മോഹൻ്റെ നിർദ്ദേശപ്രകാരം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗവും, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടി.കെ.ഷാജഹാനാണ് ആദ്യ രണ്ട് യൂണിറ്റുകൾ സൗജന്യമായി നിർമിച്ചു നൽകിയത്. ദക്ഷിണ കൊറിയയിൽസാമ്പിൾ ശേഖരണത്തിന് സ്വീകരിച്ച മാതൃകയാണ് ഇതിന് ആധാരമാക്കിയത്. നാല്‍പതിനായിരം രൂപയാണ് കിയോസ്കിന്‍റെ നിര്‍മാണചുമതല.

ജില്ലയിൽ ആദ്യഘട്ടത്തിൽ സാമ്പിൾ ശേഖരിക്കുന്നതിനുള്ള വ്യക്തികളെ പ്രത്യേക വാഹനങ്ങളിൽ ആശുപത്രികളിൽ എത്തിച്ചാണ് ശേഖരിച്ചിരുന്നത്.
ആശുപത്രി ജീവനക്കാർ പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെൻറ് ധരിച്ചാണ് സാമ്പിൾ ശേഖരിക്കുന്നതും. ഏതാണ്ട് ആയിരം രൂപയോളം വരുന്ന ഈ സുരക്ഷാ ആവരണങ്ങൾ ഒരിക്കൽ മാത്രമേ ഉപയോഗിക്കുവാനും കഴിയൂ. ഈ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനും കൂടിയാണ് ജില്ല വാക്ക് ഇൻ കോവിഡ് കിയോസ്ക്കിന് രൂപം നൽകിയത്. ഇത് ഉപയോഗിച്ച് ഏതെങ്കിലും പ്രദേശത്ത് കോവിഡ് കിയോസ്‌ക്ക് താൽക്കാലികമായി സ്ഥാപിച്ച് വലിയ തോതിൽ സാമ്പിളുകൾ ശേഖരിക്കാൻ സാധിക്കും. സാമ്പിൾ ശേഖരിക്കുവാൻ നിയോഗിക്കപ്പെടുന്ന ആരോഗ്യ പ്രവർത്തകർ സുരക്ഷ കിറ്റുകൾ ധരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും ആശ്വാസകരം. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി കൊണ്ട് തന്നെ പരമാവധി സാമ്പിൾ ശേഖരണം സാധ്യമാക്കും. റാപ്പിഡ് ടെസ്റ്റ് പോലുള്ളവ വ്യാപകമായി നടത്തുന്നതിനും വിസ്ക് സഹാകമാവും. ഇത് മാറ്റങ്ങൾ വരുത്തി കൂടുതൽ ആധുനിക മാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ഡോ. നിഖിലേഷ് അറിയിച്ചു.